ഗാസിയാബാദ്: യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിലുള്ള ഉത്തര്‍പ്രദേശില്‍ ഓരോ ദിവസവും 50,000 പശുക്കള്‍ കൊല്ലപ്പെടുന്നുവെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ രംഗത്ത് . ലോനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ നന്ദകിഷോര്‍ ഗുജ്ജാറാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
പശുക്കളുടെ ക്ഷേമത്തിനായി വിനിയോഗിക്കാൻ വകമാറ്റിയ ഫണ്ട് ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയാണെന്നും എല്ലായിടത്തും കൊള്ളയാണ് നടക്കുന്നതെന്നും ഗുജ്ജാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ ഉദ്യോഗസ്ഥരുടെയെല്ലാം തലവൻ ചീഫ് സെക്രട്ടറിയാണെന്നും അതിനാൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് എംഎൽഎമാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അറിവോടെയാണോ ഇത് സംഭവിക്കുന്നതെന്ന് ഗുജാർ ചോദിച്ചു.
തന്റെ മണ്ഡലമായ ലോനിയില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ പണം തട്ടിയെടുക്കുന്നതിന്റെ അടുത്തിടെ പ്രചരിച്ച വീഡിയോയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 403-ല്‍ 375 സീറ്റും നേടി ബിജെപിക്ക് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി അനിയന്ത്രിതമായി തുടരുകയാണെങ്കില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന മുന്നറിയിപ്പും ഗുജ്ജാര്‍ നല്‍കി.
അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പുചെയ്തുവെന്ന് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു. മൊറാദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്.
ഷാഹെ ദിന്‍ എന്ന 35-കാരനാണ് സാമൂഹ്യവിരുദ്ധരാല്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹെ ദിന്‍ ആശുപത്രില്‍ പ്രവേശിക്കപ്പെട്ട് 21 മണിക്കൂറുകള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം.