യുദ്ധഭീതിയിൽ സ്വർണ്ണവില കുതിക്കുന്നു; വിപണിയിൽ സുരക്ഷിത നിക്ഷേപമായി സ്വർണ്ണവും വെള്ളിയും

മെയ് മാസത്തെ കരാറുകളില്‍ കിലോയ്ക്ക് 10,508 രൂപ (3.72%) വര്‍ധിച്ച് 2,93,152 രൂപയിലെത്തി. ഏപ്രില്‍ മാസത്തെ കരാറുകളില്‍ 10 ഗ്രാമിന് 5,811 രൂപ (3.6%) വര്‍ധിച്ച് 1,67,915 രൂപയായി.

New Update
Untitled

ഡല്‍ഹി: ഇറാനുനേരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തെത്തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം സ്വര്‍ണ്ണ, വെള്ളി വിലകളില്‍ വന്‍ വര്‍ധനവുണ്ടാക്കി.

Advertisment

തിങ്കളാഴ്ച ഫ്യൂച്ചേഴ്‌സ് വ്യാപാരത്തില്‍ സ്വര്‍ണ്ണത്തിനും വെള്ളിക്കും 4 ശതമാനത്തോളം വില ഉയര്‍ന്നു. ഇതോടെ വെള്ളി കിലോയ്ക്ക് 2.93 ലക്ഷം രൂപയായും സ്വര്‍ണ്ണം 10 ഗ്രാമിന് 1.68 ലക്ഷം രൂപയ്ക്ക് അടുത്തും എത്തി.


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതും അതിനു പിന്നാലെ മധ്യേഷ്യയിലുടനീളം ഇറാന്‍ നടത്തിയ തിരിച്ചടികളുമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ഓഹരി വിപണിയിലെ അസ്ഥിരത ഭയന്ന് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിലേക്കും വെള്ളിയിലേക്കും മാറിയതാണ് വില കുതിച്ചുയരാന്‍ കാരണം.

മെയ് മാസത്തെ കരാറുകളില്‍ കിലോയ്ക്ക് 10,508 രൂപ (3.72%) വര്‍ധിച്ച് 2,93,152 രൂപയിലെത്തി. ഏപ്രില്‍ മാസത്തെ കരാറുകളില്‍ 10 ഗ്രാമിന് 5,811 രൂപ (3.6%) വര്‍ധിച്ച് 1,67,915 രൂപയായി.


ആഗോള വിപണിയായ കോമെക്‌സില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,400 ഡോളര്‍ കടന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വെള്ളി ഔണ്‍സിന് 97.30 ഡോളറായും ഉയര്‍ന്നു.


ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു പുറമെ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാരിക്കൂട്ടുന്നതും ബോണ്ടുകളില്‍ നിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റവും സ്വര്‍ണ്ണവില തുടര്‍ച്ചയായ ഏഴാം മാസവും ഉയരാന്‍ കാരണമായെന്ന് ഇന്‍ഡസ് ഇന്‍ഡ് സെക്യൂരിറ്റീസിലെ സീനിയര്‍ അനലിസ്റ്റ് ജിഗര്‍ ത്രിവേദി നിരീക്ഷിച്ചു.

വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന അമേരിക്കയിലെ തൊഴില്‍ വിപണി കണക്കുകളും നിര്‍മ്മാണ മേഖലയിലെ റിപ്പോര്‍ട്ടുകളും സ്വര്‍ണ്ണവിലയുടെ അടുത്ത നീക്കങ്ങളെ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു.

Advertisment