/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
ഗുവാഹത്തി: അസമിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസിന് വൻതിരിച്ചടി. പാർട്ടിയിലെ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മറ്റ് രണ്ട് എംഎൽഎമാർ റൈജോർ ദളിലേക്കും ചേക്കേറി.
ബിജെപിയിൽ ചേരുന്ന മൂന്ന് എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രി ഡോ ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. റാഹ എംഎൽഎ ശശികാന്ത ദാസ്, മംഗ്ലഡോയ് എംഎൽഎ ബസന്ത ദാസ്, കരിംഗഞ്ച് നോർത്ത് എംഎൽഎ കമലാക്ഷ ദേവ് പുർകയസ്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
അബ്ദുർ റാഷിദ് മണ്ഡൽ, ഷെർമാൻ അലി എന്നിവർ റൈജോർ ദളിൽ ചേർന്നു. സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് എംഎൽഎമാരാണ് ബിജെപി അം​ഗത്വം എടുത്തത്.
ഗുവാഹത്തിയിൽ പാർട്ടി അസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇവരെ സ്വീകരിച്ചു. മുൻ പിസിസി അധ്യക്ഷൻ നേരത്തെ ബിജെപിയിലേക്ക് പോയിരുന്നു.
അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 42 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എ.ഐ.സി.സി ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു.
42 പേരുടെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് (ജോർഹട്ട്), പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ (നസീറ), കോൺഗ്രസ് എംഎൽഎമാരായ നന്ദിത ദാസ് (ഹാജോ-സുവൽകുച്ചി), ദിഗന്ത ബർമൻ (ബാർഖേത്രി) എന്നിവരും ഉൾപ്പെടുന്നു.
ഗുവാഹത്തിയിലെ ദിസ്പൂർ നിയോജക മണ്ഡലത്തിൽ നിന്ന് അസം പ്രദേശ് മഹിളാ കോൺഗ്രസ് അധ്യക്ഷ മീരാ ബൊർത്താക്കൂർ ഗോസ്വാമിയെ നാമനിർദേശം ചെയ്തു.
കോൺഗ്രസ് എംപിമാരായ റാക്കിബുൾ ഹുസൈൻ്റെയും പ്രദ്യുത് ബോർഡോലോയിയുടെയും മക്കളായ യുവനേതാക്കളായ തൻസിൽ ഹുസൈനും പ്രതീക് ബോർഡലോയിയും യഥാക്രമം സമാഗുരിയിൽ നിന്നും മാർഗരിറ്റയിൽ നിന്നും ടിക്കറ്റ് നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us