ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ബൻഭൂൽപുര പ്രദേശത്ത് ഫെബ്രുവരി എട്ടിന് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പോയ സർക്കാർ ജീവനക്കാർക്കും പൊലീസുകാർക്കും നേരെ നടന്ന അക്രമ സംഭവങ്ങളിൽ നടപടിയുമായി നഗരസഭ.
കല്ലേറിലും തീവെപ്പിലും മുനിസിപ്പൽ- സർക്കാർ സ്വത്തുക്കൾക്ക് കനത്ത നഷ്ടമുണ്ടായിരുന്നു. നഷ്ടം വിലയിരുത്തിയശേഷം അത് നികത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി അബ്ദുൾ മാലിക്കിന് നഗരസഭ റിക്കവറി നോട്ടീസ് നൽകിയിരിക്കുകയാണ്.
നഷ്ടപരിഹാരത്തുകയായി 2.45 കോടി രൂപ ഫെബ്രുവരി 15നകം നൽകണമെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ പ്രതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമയപരിധി ലംഘിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം അക്രമം നടന്ന് നാല് ദിവസത്തിന് ശേഷം ഹൽദ്വാനി ജില്ലയിലെ ബൻഭുൽപുരയിൽ നിന്ന് മുസ്ലീം കുടുംബങ്ങൾ ഒഴിഞ്ഞു പോക്ക് ആരംഭിച്ചു. ജില്ലയ്ക്ക് പുറത്തുള്ള സുരക്ഷിത മേഖലകളിലേക്കാണ് മുസ്ലിം കുടുംബങ്ങൾ കുടിയേറാൻ ആരംഭിച്ചിരിക്കുന്നത്.
അഞ്ഞൂറിലധികം കുടുംബങ്ങൾ നഗരം വിട്ടുപോയതായാണ് റിപ്പോർട്ടുകൾ. പലകുടുംബങ്ങളും തങ്ങളുടെ സാധനങ്ങളുമായി തെരുവുകളിലൂടെ കാൽനടയായി പോകുന്നത് കാണാൻ കഴിയും. പ്രദേശത്ത് നിലവിൽ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ വാഹന ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
ബൻഭൂൽപുരയിലെ അനധികൃത മുസ്ലീം പള്ളിയും മദ്രസയും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾക്ക് ശേഷം പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി പൊലീസ് രംഗത്തെത്തി. കേസിൽ ഇതുവരെ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധിപേർ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായവരുടെ പക്കൽ നിന്ന് നിരവധി ആയുധങ്ങളും ഉത്തരാഖണ്ഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.