/sathyam/media/media_files/2025/09/08/photos199-2025-09-08-14-31-01.jpg)
ഹരിയാന: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ടെലിഗ്രാഫ് എഡിറ്ററുമായ സങ്കർഷൻ ഠാക്കൂർ അന്തരിച്ചു. 63 കാരനായ ഠാക്കൂർ കുറച്ചുകാലമായി അസുഖബാധിതനായിരുന്നു.
ആഴത്തിലുള്ള രാഷ്ട്രീയ വിശകലനത്തിനും ഗ്രൗണ്ട് റിപ്പോർട്ടിംഗിനും പേരുകേട്ട സങ്കർഷൻ ഠാക്കൂർ സമകാലിക മാധ്യമ പ്രവർത്തനത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
ബിഹാർ രാഷ്ട്രീയത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച ഠാക്കൂർ മേക്കിംഗ് ഓഫ് ലാലു യാദവ്, ദി അൺമേക്കിംഗ് ഓഫ് ബിഹാർ, സിംഗിൾ മാൻ: ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് നിതീഷ് കുമാർ ഓഫ് ബീഹാർ, ദി ബ്രദേഴ്‌സ് ബിഹാരി എന്നിവ ഉൾപ്പെടുയുള്ള പ്രശസ്തമായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പാട്നയിലെ സെന്റ് സേവ്യർ ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ സങ്കർഷൻ ഠാക്കൂർ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി. തുടർന്നാണ് പത്രപ്രവർത്തനത്തിലേക്ക് കടക്കുന്നത്.
ആനന്ദ ബസാർ പത്രിക ഗ്രൂപ്പിന്റെ സൺഡേ മാസികയുടെ പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സങ്കർഷൻ ഠാക്കൂർ ബിഹാറിലും കശ്മീരിലും ഗ്രൗണ്ട് റിപ്പോർട്ടിംഗിൽ വൈദഗ്ദ്ധ്യം നേടി.
ദി ടെലിഗ്രാഫിന്റെ എഡിറ്ററായി ചുമതലയേൽക്കുന്നതിന് പത്രത്തിന്റെ നാഷണൽ അഫയേഴ്‌സ് എഡിറ്ററായിരുന്നു. ദി ഇന്ത്യൻ എക്സ്പ്രസ്, തെഹൽക്ക എന്നീ മാധ്യമ സ്ഥാപനങ്ങളിലും ഠാക്കൂർ പ്രവർത്തിച്ചു.
ഭോപ്പാൽ വാതക ദുരന്തം, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ശ്രീലങ്കൻ ആഭ്യന്തരയുദ്ധം തുടങ്ങി നിരവധി സംഭവങ്ങളെക്കുറിച്ച് ഠാക്കൂർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2001-ൽ പ്രേം ഭാട്ടിയ അവാർഡും 2003-ൽ അപ്പൻ മേനോൻ ഫെലോഷിപ്പും ലഭിച്ചു.
ബിഹാറിന്റെ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെക്കുറിച്ചുള്ള സബാൾട്ടേൺ സാഹേബ് , സിംഗിൾ മാൻ: ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് നിതീഷ് കുമാർ ഓഫ് ബീഹാർ തുടങ്ങിയ നിരവധി രാഷ്ട്രീയ ജീവചരിത്രങ്ങളും ഠാക്കൂറിന്റെ ശ്രദ്ധേയമായ പുസ്തകങ്ങളിൽ ഉൾപ്പെടുന്നു.