ബെംഗളൂരു: ലൈംഗിക അതിക്രമ കേസിൽ ഇരയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ ജയിലിൽ ആയിരുന്ന ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണ ജയിൽ മോചിതനായി. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രേവണ്ണ ഇന്ന് ജയില്‍ മോചിതനായത്.
തൻ്റെ മകൻ പ്രജ്വല്‍ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ
തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് എച്ച്ഡി രേവണ്ണയെ മെയ് നാലിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിലായിരുന്നു.
അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിൽ എച്ച്‌ഡി രേവണ്ണയ്ക്ക് പ്രാദേശിക കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. എസ്ഐടി സമർപ്പിച്ച ഹർജിയിൽ തനിക്കെതിരെ തെളിവുകളൊന്നും പരാമർശിക്കാത്തതിനാൽ തനിക്കെതിരായ കേസ് നിയമപ്രകാരം നിലനിൽക്കില്ലെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ സിവി നാഗേഷ് വാദിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം എസ്ഐടിക്ക് തന്നെ വിട്ടയക്കാനും ആവശ്യമുള്ളപ്പോഴെല്ലാം വിളിച്ചുവരുത്താനും കഴിയുമായിരുന്നതിനാൽ അറസ്റ്റ് അനാവശ്യമാണെന്നും അദ്ദേഹം ആരോപിച്ചു.