'ഗസ്സ വംശഹത്യക്ക് സഹായം നൽകുന്നു'. ടാറ്റയുടെ ഉടമസ്ഥതയിലുള്ള സുഡിയോക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെൻഡ് ലിമിറ്റഡിന് കീഴിൽ 2016-ലാണ് സുഡിയോ ആരംഭിക്കുന്നത്. നിലവിൽ ഇന്ത്യയിൽ കമ്പനിക്ക് 750 ഔട്ട്‌ലെറ്റുകളുണ്ട്.

New Update
zudio protest

ഹൈദരാബാദ്: ഗസ്സയിലെ വംശഹത്യക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ടാറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാഷൻ റീടെയിൽ ബ്രാൻഡായ സുഡിയോക്ക് മുന്നിൽ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ (ഐപിഎസ്പി) ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Advertisment

വംശഹത്യക്ക് സഹായം നൽകുന്നവരുടെ ബ്രാൻഡ് ബഹിഷ്‌കരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഡൽഹി, പൂനെ, മുംബൈ, പട്‌ന, വിശാഖപട്ടണം, ഛണ്ഡീഗഢ്, റോഹ്തക്, വിജയവാഡ തുടങ്ങിയ നഗരങ്ങളിലെല്ലാം സുഡിയോ ഷോറൂമുകൾക്ക് മുന്നിൽ പ്രതിഷേധമുണ്ടായി.


ബാനറുകളും പ്ലെക്കാർഡുകളുമായി എത്തിയ പ്രതിഷേധക്കാർ ഫലസ്തീനിലെ കൂട്ടക്കുരുതിയേയും നാശനഷ്ടങ്ങളെയും ഉയർത്തിക്കാട്ടുന്ന തെരുവ് നാടകങ്ങളും നടത്തി. സുഡിയോയിൽ നിന്ന് ഷോപ്പിങ് നടത്തുന്നവർ പരോക്ഷമായി ഫലസ്തീനിലെ ഇസ്രായേൽ വംശഹത്യക്ക് സഹായം നൽകുകയാണെന്ന് ഐപിഎസ്പി പ്രവർത്തകർ പറഞ്ഞു.


ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെൻഡ് ലിമിറ്റഡിന് കീഴിൽ 2016-ലാണ് സുഡിയോ ആരംഭിക്കുന്നത്. നിലവിൽ ഇന്ത്യയിൽ കമ്പനിക്ക് 750 ഔട്ട്‌ലെറ്റുകളുണ്ട്.

സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഇസ്രായേലുമായി സഹകരിക്കുന്ന ടാറ്റാ ഗ്രൂപ്പ് യഥാർഥത്തിൽ ഇസ്രായേലിന്റെ സൈനിക പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്നും ഐപിഎസ്പി പ്രവർത്തകർ പറഞ്ഞു.

ഇസ്രായേലിലെ ആയുധനിർമാണ കമ്പനികളിലും ഐടി, ക്ലൗഡ് സേവന മേഖലയിലും ടാറ്റ ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ടാറ്റ ഗ്രൂപ്പ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎസിഎൽ) വഴി 2008 മുതൽ ഇസ്രായേൽ എയറോസ്‌പേസ് ഇൻഡസ്ട്രീസുമായി (ഐഎഐ) അടുത്ത ബന്ധം പുലർത്തുന്നുണ്ട്.