ഹൈദരാബാദ് : ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ കേസിൽ തെലങ്കാന സർക്കാർ പുനരന്വേഷണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.
അന്വേഷണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചതായി തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക വെളിപ്പെടുത്തി.
രോഹിത് വെമുല കേസിൽ പ്രതിയായിരുന്ന രാംചന്ദർ റാവുവിനെ തെലങ്കാന ബിജെപി പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെയാണ് സർക്കാർ നീക്കം. ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെയും വെറുതെ വിടില്ല.
ആദിവാസികൾക്കും ദലിതർക്കും എതിരെ നിൽക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും അതിന്റെ തെളിവാണ് സംസ്ഥാന പ്രസിഡന്റ് നിയമനമെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയിൽ ബിജെപി നേതൃത്വം രാജ്യത്തോട് മാപ്പു പറയണമെന്നും ഭട്ടി ആവശ്യപ്പെട്ടു.
മനോഹരമായ ഒരു ജീവിതം ആഗ്രഹിച്ച വ്യക്തി തന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. ഇത്തരമൊരു തീരുമാനത്തിലേക്കെത്താൻ അവരെ പ്രേരിപ്പിച്ചതെന്തായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ. അതൊരു ഇൻസ്റ്റിറ്റിയൂഷണൽ മർഡർ അല്ലേ? എന്ന് ഭട്ടി ചോദിച്ചു.
രോഹിത് വെമുലയുടെ ആത്മഹത്യക്ക് പിന്നാലെ വിവിധ സംഘടനകൾ ആവശ്യമുന്നയിച്ച രോഹിത് വെമുല ആക്റ്റ് വൈകാതെ നടപ്പിലാക്കുമെന്നും ഉപ മുഖ്യമന്ത്രി വ്യക്തമാക്കി.