പട്‌ന: നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിൽ ജെ.ഡി.യു - ബി.ജെ.പി സഖ്യത്തെ വീഴ്ത്താൻ ചിട്ടയായി രപവർത്തനങ്ങളുമായി കോൺഗ്രസ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൃത്യത പാലിക്കാനും അസ്വാരസ്യങ്ങൾ ഒഴിവാക്കി സീറ്റ് വിഭജനം പൂർത്തിയാക്കാനും പാർട്ടിയിൽ ധാരണയായി.
ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ക്യൂ.ആർ കോഡ് സംവിധാനവും പാർട്ടി പുറത്തിറക്കി. ഓരോ മണ്ഡലങ്ങളിലും സീറ്റ് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ക്യൂ.ആർ കോഡ് വഴി രജിസ്റ്റർ ചെയ്യാനുളള സംവിധാനമാണ് കോൺഗ്രസിപ്പോൾ ഒരുക്കിയിരിക്കുന്നത്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ വ്യത്യസ്തമായ രീതിയാണ് ഇക്കുറി ബീഹാർ നേതൃതവം അവലംബിച്ചിരിക്കുന്നത്. ബിഹാർ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജേഷ് റാമാണ് പുതിയ സംരംഭത്തിന് ഔപചാരികമായി തുടക്കം കുറിച്ചിരിക്കുന്നത്.
/sathyam/media/media_files/2025/05/12/og6DNSxJcTp2nClfRaRi.jpg)
ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്തുകഴിഞ്ഞാൽ ഡിജിറ്റൽ അപേക്ഷാ ഫോമായിരിക്കും ലഭിക്കുക. അതിൽ സ്ഥാനാർത്ഥി യാകാൻ ആഗ്രഹിക്കുന്നയാളുടെ പേര്, ബന്ധപ്പെടാനുളള വിവരങ്ങൾ, നിയോജകമണ്ഡലം തുടങ്ങിയവ പൂരിപ്പിച്ച് നൽകണം. അപേക്ഷകന് കോൺഗ്രസുമായുളള ബന്ധം, മെമ്പർഷിപ് സ്റ്റാറ്റസ്, പാർട്ടി പരിപാടികളിലെ പങ്കാളിത്തം, അത് വ്യക്തമാക്കുന്ന 5 ഫോട്ടോകൾ തുടങ്ങി വിശദമായ ബയോഡാറ്റയും പങ്കുവയ്ക്കണം. സിറ്റിംഗ് എം.എൽ.എമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെ എല്ലാവരും ഈ സംവിധാനം ഉപയോഗിച്ചുതന്നെ സീറ്റിനായി പേര് രജിസ്റ്റർ ചെയ്യണമെന്ന് പി.സി. സി അദ്ധ്യക്ഷൻരാജേഷ് റാം വ്യക്തമാക്കി.
/sathyam/media/media_files/2025/05/12/fIw1kUbOHAlKzD9IrKoP.jpg)
'ബിഹാർ മാറ്റത്തിന് തയ്യാറാണ്' എന്ന മുദ്രാവാക്യവും ക്യൂ ആർ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതിനിടെ 243 സീറ്റുകളിലേക്കും കോൺഗ്രസ് അപേക്ഷ ക്ഷണിച്ചത് സഖ്യകക്ഷിയായ ആർ.ജെ.ഡിയിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
ഇത് പാർട്ടി ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണെന്നും രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. സഖ്യത്തിനുളളിൽ കൂടുതൽ സീറ്റുകൾ നേടാനുളള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് മറ്റൊരു വിലയിരുത്തൽ.
/sathyam/media/media_files/2025/01/19/h1vGmQIs7aVR4U5OHiGt.jpg)
സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് സമഗ്രമായ സർവ്വേ നടത്തുന്നുണ്ടെന്നും ഓരോ സീറ്റുകളിൽ നിന്നും ശക്തരായ സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുക്കുകയെന്നും പി.സി.സി അദ്ധ്യക്ഷൻ വ്യക്തമാക്കി. ഇന്ത്യാ സഖ്യത്തിനു കീഴിൽ, സീറ്റ് പങ്കിടൽ വ്യവസ്ഥ പ്രകാരം കോൺഗ്രസിന് അനുവദിച്ച സീറ്റുകളിലായിരിക്കും മത്സരിക്കുക. ക്യൂആർ കോഡ് സിസ്റ്റം സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിലെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.