ആന്ധ്രപ്രദേശ് വ്യാജമദ്യക്കേസില്‍ മുന്‍മന്ത്രി അറസ്റ്റിൽ

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജോഗി രമേശ് ആണ് അറസ്റ്റിലായത്

New Update
JOGI

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വ്യാജമദ്യക്കേസില്‍ മുന്‍മന്ത്രി അറസ്റ്റിലായി. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജോഗി രമേശ് ആണ് അറസ്റ്റിലായത്.

Advertisment

കഴിഞ്ഞദിവസം ജോഗി രമേശിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

ഇബ്രാഹിംപട്ടണത്തിലെ വീട്ടില്‍ നിന്നാണ് എക്‌സൈസ്, പ്രത്യേക അന്വേഷണ സംഘം, പൊലീസ് എന്നിവരടങ്ങുന്ന സംഘം മുന്‍ മന്ത്രി ജോഗി രമേശിനെ കസ്റ്റഡിയിലെടുത്തത്.

 രമേശിനെ കൂടാതെ, അദ്ദേഹത്തിന്റെ അടുത്തയാളായ അരേപ്പള്ളി രാമുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ആന്ധ്രയിലെ വ്യാജമദ്യ കേസില്‍ ടിഡിപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ നടപടികള്‍ കടുപ്പിച്ചിരുന്നു.

കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ നിരവധി പേര്‍ അറസ്റ്റിലായിരുന്നു. കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന അദ്ദേപ്പള്ളി ജനാര്‍ദന റാവുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മുന്‍മന്ത്രി ജോഗി രമേശിന്റെ പങ്ക് വെളിപ്പെട്ടത്.

alcohol1


വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ കാലം മുതല്‍ അനധികൃത മദ്യവ്യാപാരം നടക്കുന്നുണ്ടെന്നും, ജോഗി രമേശ് എല്ലാ സാമ്പത്തിക പിന്തുണയും നല്‍കിയിരുന്നതായും ജനാര്‍ദന റാവു എസ്‌ഐടിയോട് വെളിപ്പെടുത്തി.

എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ മൂന്നു കോടി രൂപ വരെ സാമ്പത്തിക സഹായം നല്‍കുമെന്നും ജോഗി രമേശ് വാഗ്ദാനം ചെയ്തിരുന്നു എന്നും ജനാര്‍ദന റാവു മൊഴി നല്‍കിയിരുന്നു.

ജനാര്‍ദന റാവുവിന്റെ മൊഴികളുടെയും സ്ഥിരീകരിക്കുന്ന തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജോഗി രമേശിനെ അറസ്റ്റ് ചെയ്തത്. ജനാര്‍ദന റാവു നിലവില്‍ എസ്‌ഐടി കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

വ്യാജമദ്യക്കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോഗി രമേശ് കഴിഞ്ഞദിവസം ആന്ധ്ര പ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മോശക്കാരനാക്കാന്‍ വേണ്ടി ടിഡിപി സര്‍ക്കാര്‍ കേസിലേക്ക് തന്നെ മനപ്പൂര്‍വം വലിച്ചിടുകയാണെന്നും ജോഗി രമേശ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Advertisment