കോട്ടയം: അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം. രാജ്യത്ത് അവശ്യ സാധനങ്ങള്‍ ഉള്‍പ്പടെ വാങ്ങികൂട്ടുന്ന പ്രവണത വര്‍ധിക്കുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
അരി മുതല്‍ പെട്രോളിന്റെ വില വര്‍ധിക്കാനും ഇത് ഇടയാക്കും. കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവമായാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
ആളുകള്‍ അനാവശ്യ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അടിയന്തര സാഹചര്യം നേരിടാന്‍ രാജ്യം സജ്ജമാണെന്നും ഗോതമ്പ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, പെട്രോളിയം എന്നിവ ആവശ്യത്തിന് കരുതിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. പരിഭ്രാന്തരായി പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങേണ്ട സാഹചര്യം നിലവിലില്ല. പെട്രോളും പാചക വാതകവും രാജ്യത്തിന്റെ എല്ലായിടത്തും ആവശ്യത്തിന് ലഭ്യമാണ്.
പുറത്തുനിന്നുള്ള എല്ലാ വിതരണവും നിലച്ചാലും 70-74 ദിവസം വരെ രാജ്യത്തിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ കരുതിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
എണ്ണക്കമ്പനികളുടെ പക്കല്‍ 60-64 ദിവസം വരെ ഉപയോഗിക്കാന്‍ പാകത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ സ്റ്റോക്കുണ്ട്. ഇതിന് പുറമെ ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം ശേഖരത്തില്‍ പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തിലുള്ള സ്റ്റോക്കും നിലവിലുണ്ട്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിഞ്ഞതോടെ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
നേരത്തെ ചില രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്. എന്നാല്‍ 2025ന്റെ തുടക്കത്തിലെ കണക്കുകള്‍ അനുസരിച്ച് 40 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത്. ഇതിനൊപ്പം കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗളൂരു, പദൂര്‍ എന്നീ സ്ഥലങ്ങളിലായി ഭൂമിക്കടിയില്‍ 5.33 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരമാണുള്ളത്. അടുത്ത മൂന്ന് സ്ഥലങ്ങളില്‍ കൂടി പെട്രോളിയം കരുതല്‍ ശേഖരം ഒരുക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
അതേസമയം, സംഘര്‍ഷം നീണ്ടു പോയാല്‍ വിഴിഞ്ഞം തുറമുഖം നിര്‍ണായക കേന്ദ്രമായി മാറും. രാജ്യത്തിന്റെ ചരക്കു നീക്കത്തിന്റെ നല്ലൊരു പങ്ക് വിഴിഞ്ഞം വഴിയാകും നടക്കുക.
വിഴിഞ്ഞത്ത് ഒരേ സമയം മൂന്നിലധികം വിലയ മദര്‍ ഷിപ്പുകള്‍ അടുപ്പിക്കാന്‍ സാധിക്കുമെന്നതിനാലാണിത്. വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷ രാജ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.