ഡല്‍ഹി: പാകിസ്ഥാനുമായുള്ള യുദ്ധാന്തരീക്ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയൊരു നിര്‍ദ്ദേശം വച്ച് റഷ്യ. ശക്തമായ വ്യോമ പ്രതിരോധ സംവിധാനമായ എസ്-500 സംയുക്തമായി വികസിപ്പിക്കാന്‍ റഷ്യ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
ഈ അത്യാധുനിക വ്യോമ പ്രതിരോധം നിലവില്‍ ലോകത്തില്‍ വച്ച് ഏറ്റവും ശക്തമാണ്. ഹൈപ്പര്‍സോണിക് മിസൈലുകളെ തടയാന്‍ കഴിയുന്ന ഒരേയൊരു വ്യോമ പ്രതിരോധ സംവിധാനമാണിത്. ഈ അത്യാധുനിക പ്രതിരോധ സംവിധാനം ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കണമെന്ന് റഷ്യ ഇന്ത്യയോട് നിര്‍ദ്ദേശിച്ചു.
'ഓപ്പറേഷന്‍ സിന്ദൂരി'ല്‍ ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചുകൊണ്ട് പാകിസ്ഥാന്റെ പ്രത്യാക്രമണത്തെ ചെറുത്തതായി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ ആന്റിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, പലോധി, ഉത്തര്‌ലായ്, ഭുജ് എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്താന്‍ ശ്രമിച്ചതായി സൈന്യം അറിയിച്ചിരുന്നു.
'സുദര്‍ശന്‍ ചക്ര' എന്നറിയപ്പെടുന്ന എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാകിസ്ഥാന്റെ ആക്രമണം നിര്‍വീര്യമാക്കിയത്. റഷ്യയില്‍ നിര്‍മ്മിച്ച എസ്-400 സിസ്റ്റങ്ങള്‍ ലോകത്തിലെ ഏറ്റവും നൂതനമാണ്. 600 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ വരെ ട്രാക്ക് ചെയ്യാന്‍ കഴിവുള്ള ഈ മിസൈലുകള്‍ക്ക് 400 കിലോമീറ്റര്‍ വരെ ദൂരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളെ തടയാന്‍ കഴിയും.
ഇന്ത്യ ഇതുവരെ രണ്ട് എസ്-400 സ്‌ക്വാഡ്രണുകളെ വിന്യസിച്ചിട്ടുണ്ട്. ഒന്ന് ജമ്മു കശ്മീരിനെയും പഞ്ചാബിനെയും സംരക്ഷിക്കുന്നതിനായി പത്താന്‍കോട്ടിലും മറ്റൊന്ന് രാജസ്ഥാന്‍, ഗുജറാത്ത് പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ്.
2018 ഒക്ടോബറില്‍ അഞ്ച് എസ്-400 സംവിധാനങ്ങള്‍ക്കായി ഇന്ത്യ റഷ്യയുമായി ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. 2018 ഒക്ടോബറില്‍ പുടിന്റെ ഡല്‍ഹി സന്ദര്‍ശന വേളയില്‍, ഏകദേശം 40,000 കോടി രൂപയുടെ കരാറുകള്‍ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവച്ചു.
റഷ്യയില്‍ നിന്ന് മൂന്ന് എസ്-400 വിമാനങ്ങള്‍ ഇതിനകം ഇന്ത്യയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ള രണ്ടെണ്ണം 2026 ആകുമ്പോഴേക്കും ഇന്ത്യയുടെ കൈകളിലെത്തും. എസ്-500 നിര്‍മ്മിക്കാനുള്ള റഷ്യയുടെ നിര്‍ദ്ദേശം ഇന്ത്യ അംഗീകരിച്ചാല്‍, ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതല്‍ ശക്തമാകും.