ഇന്ത്യൻ വിപണിയിലെ ഉരുക്ക് ഇറക്കുമതി നിയന്ത്രണം: ആശങ്ക അറിയിച്ച് ജപ്പാനും ദക്ഷിണ കൊറിയയും

ഒരു പ്രമുഖ കൊറിയന്‍ കമ്പനി ഇന്ത്യയിലെ വലിയൊരു കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഈ പ്രതികരണം.

New Update
Untitled

ഡല്‍ഹി: ഇന്ത്യയുടെ ഉരുക്ക് ഇറക്കുമതി നിയന്ത്രണങ്ങളില്‍ ആശങ്കയറിയിച്ച് ജപ്പാന്‍, ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍.

Advertisment

ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍, സേഫ്ഗാര്‍ഡ് ഡ്യൂട്ടി തുടങ്ങിയ നിയന്ത്രണങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന് തടസ്സമാകുന്നുവെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. കേന്ദ്ര ഉരുക്ക് മന്ത്രാലയം സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്.


ഇന്ത്യന്‍ ഉരുക്ക് മേഖലയിലെ പ്രധാന പങ്കാളികളായ കൊറിയന്‍ കമ്പനികള്‍ക്ക് ഇടയ്ക്കിടെ ഇത്തരം നിയന്ത്രണങ്ങള്‍ മൂലം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ലീ സിയോങ്-ഹോ പറഞ്ഞു.

ഒരു പ്രമുഖ കൊറിയന്‍ കമ്പനി ഇന്ത്യയിലെ വലിയൊരു കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഈ പ്രതികരണം.

സമാനമായ പരാതി ജപ്പാനും ഉന്നയിച്ചു. അന്തിമ ഉല്‍പ്പന്നങ്ങള്‍ക്ക് നേരത്തെ തന്നെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടും, ഇടക്കാല ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും ഗുണനിലവാര പരിശോധന കര്‍ശനമാക്കിയത് ജാപ്പനീസ് കമ്പനികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ജപ്പാന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ തകാഷി അരിയോഷി ചൂണ്ടിക്കാട്ടി.


എന്നാല്‍, ഈ നിയന്ത്രണങ്ങള്‍ ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും രേഖകള്‍ കൃത്യമല്ലാത്ത ഷിപ്പിംഗുകള്‍ തടയുക മാത്രമാണ് ചെയ്യുന്നതെന്നും പിന്നീട് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.


ഏപ്രില്‍ 16, 17 തീയതികളില്‍ നടക്കാനിരിക്കുന്ന 'ഭാരത് സ്റ്റീല്‍' കോണ്‍ക്ലേവിന് മുന്നോടിയായാണ് ഈ ചര്‍ച്ച സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍ ആഭ്യന്തര ഉരുക്ക് വ്യവസായത്തിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisment