ഡല്‍ഹി: അറബിക്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന. വെള്ളിയാഴ്ച കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്ത ഇറാനിയൻ കപ്പലിനെയും 23 പാകിസ്ഥാൻ പൗരന്മാരെയും നാവികസേന രക്ഷപ്പെടുത്തി.
കപ്പൽ തട്ടിയെടുത്ത ഒമ്പത് സായുധ കടൽക്കൊള്ളക്കാരെ നാവികസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ 2022 ലെ മാരിടൈം ആൻറി പൈറസി ആക്ട് അനുസരിച്ച് കൂടുതൽ നിയമനടപടികൾക്കായി ഇന്ത്യയിലെത്തിക്കുമെന്നും സേന പ്രസ്താവനയിൽ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് പിന്നാലെ എഫ്‌വി അൽ-കമ്പാർ കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻ പൗരന്മാർ ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി പറഞ്ഞു. അവർ 'ഇന്ത്യ സിന്ദാബാദ്' മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മാർച്ച് 28 ന് യെമനിലെ സൊകോത്രയിൽ നിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് ഇറാനിയൻ മത്സ്യബന്ധന കപ്പൽ അൽ-കമ്പാർ ഹൈജാക്ക് ചെയ്തത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ നാവികസേന രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.