യുഎസ്-ഇറാൻ യുദ്ധം: വിമാനത്താവളങ്ങൾ അടച്ചു, ആയിരക്കണക്കിന് ഇന്ത്യക്കാർ ഗൾഫിൽ കുടുങ്ങി

തിരിച്ചടിയായി ഇസ്രായേലിനും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

New Update
Untitled

ഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നു. വ്യോമപാതകള്‍ അടച്ചതോടെ വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ദുബായ്, യുഎഇ തുടങ്ങി വിവിധ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

Advertisment

യാത്രക്കാര്‍ക്ക് പുറമെ, പശ്ചിമേഷ്യന്‍ മേഖലയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഫെബ്രുവരി 28-ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയും നിരവധി സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മിഡില്‍ ഈസ്റ്റ് ഒന്നടങ്കം ഒരു യുദ്ധമേഖലയായി മാറി.


തിരിച്ചടിയായി ഇസ്രായേലിനും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

യുഎഇ, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചു. ഇതോടെ സിവിലിയന്‍ വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലയ്ക്കുകയും പ്രവാസികള്‍ക്കിടയില്‍ വലിയ രീതിയിലുള്ള ഉത്കണ്ഠ പടരുകയും ചെയ്തു.


ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ പ്രവാസി സമൂഹങ്ങളിലൊന്ന് പശ്ചിമേഷ്യയിലാണ് എന്നത് നിലവിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. 2024-ലെ കണക്കനുസരിച്ച്, ഒന്‍പത് ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ താമസിക്കുന്നത്. ഇതില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്.


സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 1,00,000 ഇന്ത്യക്കാര്‍ ഇസ്രായേലിലും പതിനായിരത്തിലധികം പേര്‍ ഇറാനിലും താമസിക്കുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ഈ മേഖലയില്‍ പഠിക്കുന്നു.

2024-ല്‍ ഏകദേശം 43 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.

 2025-ല്‍ മാത്രം 86 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയിലേക്കും 34 ലക്ഷം പേര്‍ സൗദിയിലേക്കും 11 ലക്ഷം പേര്‍ ഖത്തറിലേക്കും യാത്ര ചെയ്തിട്ടുണ്ട്.


വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെത്തുടര്‍ന്ന് ദുബായ്, അബുദാബി, ദോഹ എന്നീ പ്രധാന കേന്ദ്രങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഏകദേശം 1,000-ലധികം വിമാനങ്ങള്‍ റദ്ദാക്കി. പ്രതിദിനം 90,000 യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താറുമാറായ നിലയിലാണ്.


രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ നിന്ന് ദുബായില്‍ വിനോദയാത്രയ്ക്ക് എത്തിയ നരേന്ദ്ര ഖണ്ഡേല്‍വാള്‍, നവല്‍ കിഷോര്‍ ഗാര്‍ഗ് എന്നിവരും കുടുംബവും പ്രതിസന്ധിയിലായവരുടെ കൂട്ടത്തിലുണ്ട്. മാര്‍ച്ച് ഒന്നിന് തിരികെ മടങ്ങേണ്ടിയിരുന്ന അവരുടെ വിമാനം റദ്ദാക്കി.

നിലവില്‍ ദുബായില്‍ സ്ഥിതി ശാന്തമാണെങ്കിലും വിനോദസഞ്ചാരികള്‍ വലിയ ഭയത്തിലാണെന്ന് നരേന്ദ്ര ഖണ്ഡേല്‍വാള്‍ പറഞ്ഞു. ഹോട്ടലുകളില്‍ അധിക വാടകയും ടാക്‌സും നല്‍കേണ്ടി വരുന്നതും ഭക്ഷണ ക്രമീകരണങ്ങള്‍ സ്വയം ചെയ്യേണ്ടി വരുന്നതും യാത്രക്കാരെ സാമ്പത്തികമായും മാനസികമായും തളര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment