ഡൽഹി: 12 ദിവസത്തെ സംഘർഷത്തിനു ശേഷം മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും, ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി, നേരത്തെ അടച്ചിരുന്ന ഖത്തർ വ്യോമാതിർത്തി വീണ്ടും തുറക്കുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഖത്തർ വ്യോമാതിർത്തി അടച്ചിരുന്നു. ഇറാനിയൻ ആക്രമണത്തിന് പിന്നാലെയാണ് ഈ നടപടി.
ഞായറാഴ്ച ഇറാനെതിരായ യുഎസ് ആക്രമനത്തിന് ശേഷം, ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ, ഈ ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായില്ല. മുൻകരുതലിന്റെ ഭാഗമായാണ് ഖത്തർ വ്യോമാതിർത്തി അടച്ചത്, ഇപ്പോൾ അത് ഉടൻ തുറക്കാൻ തീരുമാനിച്ചു.
മിഡിൽ ഈസ്റ്റിൽ വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ, ഇൻഡിഗോയും യാത്രാ ഉപദേശം പുറപ്പെടുവിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അവസാനിച്ചതോടെ മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങൾ പതുക്കെ തുറക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ ഇൻഡിഗോയുടെ വിമാനങ്ങൾ ഈ റൂട്ടിൽ സർവീസ് നടത്തുകയുള്ളൂ.
ഇൻഡിഗോയുടെ യാത്രാ ഉപദേശം:
"മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങൾ വീണ്ടും തുറക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ റൂട്ടിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ മൊബൈൽ ആപ്പോ വെബ്സൈറ്റോ സന്ദർശിക്കുക."