ഡല്‍ഹി: പാസഞ്ചര്‍ ട്രെയിനിനുള്ളില്‍ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ രണ്ട് ബാഗുകളിലായി നിറച്ച നിലയില്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം.
മൃതദേഹത്തിന്റെ കൈകളും കാലുകളും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തി മൃതദേഹം ശനിയാഴ്ച രാത്രി ട്രെയിനില്‍ തള്ളിയതാണെന്ന് പോലീസ് സംശയിക്കുന്നു.
ഒരു ശുചീകരണ തൊഴിലാളി അറിയിച്ചതിനെത്തുടര്‍ന്ന് ഡോ. അംബേദ്കര്‍ നഗര്‍-ഇന്‍ഡോര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് സര്‍ക്കാര്‍ റെയില്‍വേ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സഞ്ജയ് ശുക്ല പറഞ്ഞു.
മരിച്ച യുവതിക്ക് 20 മുതല്‍ 25 വയസ്സ് വരെ പ്രായമുണ്ടെന്ന് കരുതുന്നു. യുവതിയുടെ തല മുതല്‍ അര വരെ ട്രെയിനില്‍ ഉപേക്ഷിച്ച ട്രോളി ബാഗിലും അരയ്ക്ക് താഴെയുള്ള ഭാഗം പ്ലാസ്റ്റിക് ബാഗിലുമാണ് കണ്ടെത്തിയത്. രണ്ടു കൈകളും കാലുകളും കാണാനുണ്ടായിരുന്നില്ലെന്നും ശുക്ല പറഞ്ഞു.
ഒന്നോ രണ്ടോ ദിവസം മുമ്പ് മറ്റെവിടെയെങ്കിലും വെച്ച് യുവതി കൊല്ലപ്പെട്ടതായും അതിനുശേഷം ശരീരഭാഗങ്ങൾ ശനിയാഴ്ച രാത്രി ട്രെയിനിൽ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.