ഐടി ഓഹരികളിൽ കനത്ത തകർച്ച; ടിസിഎസും ഇൻഫോസിസും 6 ശതമാനം ഇടിഞ്ഞു - പ്രധാന കാരണങ്ങൾ ഇവയാണ്

അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞത് അവിടുത്തെ സമ്പദ്വ്യവസ്ഥ ശക്തമാണെന്ന സൂചനയാണ് നല്‍കുന്നത്.

New Update
Untitled

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ ഐടി കരുത്തരായ ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികളില്‍ വന്‍ ഇടിവ്.

Advertisment

വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു കമ്പനികളുടെയും ഓഹരി വില 6 ശതമാനത്തോളം താഴേക്ക് പോയി. ഇതോടെ നിഫ്റ്റി ഐടി സൂചികയില്‍ 5 ശതമാനത്തിന്റെ ഇടിവുണ്ടായി. നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്ന ഈ തകര്‍ച്ചയ്ക്ക് പിന്നില്‍ മൂന്ന് പ്രധാന കാരണങ്ങളാണുള്ളതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞത് അവിടുത്തെ സമ്പദ്വ്യവസ്ഥ ശക്തമാണെന്ന സൂചനയാണ് നല്‍കുന്നത്. ഇതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉടന്‍ കുറയ്ക്കില്ലെന്ന് നിക്ഷേപകര്‍ കരുതുന്നു.


ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം അമേരിക്കയില്‍ നിന്നായതിനാല്‍, അവിടെ പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് കമ്പനികളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്.

അമേരിക്കന്‍ വിപണിയായ നാസ്ഡാക്കില്‍ ഉണ്ടായ 2.04 ശതമാനം ഇടിവ് ഇന്ത്യന്‍ ഐടി വിപണിയെയും ബാധിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുമായി ബന്ധപ്പെട്ട ആഗോള നിക്ഷേപങ്ങളില്‍ ഉണ്ടായ പുനര്‍ക്രമീകരണങ്ങളാണ് അമേരിക്കന്‍ ടെക് ഓഹരികളെ തളര്‍ത്തിയത്.


ഐടി കമ്പനികളുടെ പരമ്പരാഗത ബിസിനസ് രീതിയെ എഐ മാറ്റിമറിക്കുമോ എന്ന ആശങ്ക ശക്തമാണ്. മുന്‍പ് കൂടുതല്‍ ജീവനക്കാരെ ഉപയോഗിച്ച് ചെയ്തിരുന്ന ജോലികള്‍ ഇപ്പോള്‍ എഐ വഴി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കുന്നു. ഇത് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലേക്കും കമ്പനികളുടെ ലാഭവിഹിതത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതിലേക്കും നയിച്ചേക്കാം.


വിപണിയിലെ ഈ ചാഞ്ചാട്ടം കണ്ട് പരിഭ്രാന്തരായി ഓഹരികള്‍ വിറ്റഴിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മികച്ച ലാഭം നേടുന്ന കമ്പനികളുടെ ഓഹരികള്‍ താഴ്ന്ന വിലയില്‍ വാങ്ങാനുള്ള അവസരമായി ഇതിനെ കാണാമെന്നും, പ്രത്യേകിച്ചും ഓട്ടോമൊബൈല്‍ മേഖലയിലെ ഓഹരികളില്‍ ശ്രദ്ധിക്കാമെന്നും ജിയോജിത് ഇന്‍വെസ്റ്റ്മെന്റിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

Advertisment