കോട്ടയം: അതിര്‍ത്തിയതില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ സംഘര്‍ഷം നടക്കുന്നതിനിടെ മലയാള വാര്‍ത്താ ചാനലുകള്‍ നില്‍കിയ വാര്‍ത്തകളില്‍ ഒന്നാണ് പാക്കിസ്ഥാന്റെ കറാച്ചി പോര്‍ട്ടില്‍ ഇന്ത്യന്‍ നാവിക സേന ആക്രമണം നടത്തിയെന്നും കൊച്ചി നാവികാസ്ഥാനത്ത് നിന്നുള്ള ഐ.എന്‍.എസ് വിക്രാന്താണ് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും.
എന്നാല്‍, വാര്‍ത്ത ആശങ്ക സൃഷ്ടിച്ചത് നിരവധി മലയാളി കുടുംബങ്ങളെയാണ്. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യാക്കാരാണ് നിലവില്‍ കറാച്ചി പോര്‍ട്ടില്‍ നങ്കൂരമിട്ട ചരക്കു കപ്പലുകളില്‍ ഉള്ളത്.
കറാച്ചി പോര്‍ട്ട് ഇന്ത്യ തകര്‍ത്തു എന്ന വാര്‍ത്ത പരന്നതോടെ കുടുംബങ്ങള്‍ ആശങ്കയിലായി. എന്താണ് സംഭവിച്ചെതെന്ന് അറിയാതെ പല കുടുംബങ്ങളും ഇപ്പോഴും ആശങ്കയിലാണ്.
ഷിപ്പില്‍ ജോലി ചെയ്യുന്ന പലരെയും ഇതുവരെയും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. ഇതിനടെയാണ് മാധ്യമങ്ങളുടെ വ്യാജ പ്രചാരണവും.
കറാച്ചി ആക്രമണം എന്ന പേരില്‍ മലയാള മാധ്യമങ്ങളില്‍ വന്ന വീഡിയോ അമേരിക്കയിലെ ഫിലാഡെല്‍ഫിയായില്‍ കുറച്ച് കാലങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു വിമാന അപകടത്തിന്റേതായിരുന്നു. ട്വിറ്ററിലുടനീളം വിവിധ ഹാന്‍ഡിലുകള്‍ ഈ വ്യാജ വാര്‍ത്ത പരത്തി.
1971 ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്താണ് ഇന്ത്യ അവസാനമായി കറാച്ചി ആക്രമിച്ചത്. 1999-ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പോലും കറാച്ചി ആക്രമിക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഈ വ്യാജവാര്‍ത്ത പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം.