ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ആറ് സൈനികർക്ക് പരിക്കേറ്റതായാണ് സൂചന. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഉണ്ടായ മേഖലയിലേക്ക് കൂടുതൽ സൈനികരെത്തിയിരുന്നു.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഭീകരാക്രമണത്തെ അപലപിച്ചു. 'ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മുടെ ധീരരായ ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അഗാധമായ വേദനയുണ്ട്. ആറ് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിന് നേരെയുള്ള ഈ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു'; ഖാർഗെ എക്‌സിൽ കുറിച്ചു.
സംഭവത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു. ഭീകരാക്രമണങ്ങൾ തടഞ്ഞേ പറ്റുവെന്നും പൊള്ളയായ വാഗ്ദാനങ്ങളും നുണകളും മാത്രം പോരെന്നും രാഹുൽ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം രജൗരി, കുൽഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും, ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.