ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലുകളിൽ ഒരു സൈനികന് വീരമൃത്യു. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ജമ്മു കശ്മീർ പോലീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച ഉച്ചയ്ക്ക് മോഡേർഗാം ഗ്രാമത്തിലാണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്, വൈകുന്നേരം ഫ്രിസൽ ഗ്രാമത്തിലും വെടിവയ്പ്പ് ആരംഭിച്ചു. ആദ്യ ഏറ്റുമുട്ടലിൽ ഒരു സൈനികന് ഗുരുതരമായ പരുക്ക് പറ്റിയതായും അധികൃതർ അറിയിച്ചു.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഫ്രിസാലിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിലാണ് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്.
രണ്ട് സ്ഥലങ്ങളിലും ഒരു വീടിനുള്ളിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സേന ഓപ്പറേഷൻ നടത്തിയത്. ഭീകരരെ പുറത്താക്കാൻ സുരക്ഷാ സേനയ്ക്ക് വീട്ടിൽ സ്‌ഫോടനം നടത്തേണ്ടിവന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.
“നാലു തീവ്രവാദികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ഓപ്പറേഷൻ അവസാനിച്ചതിന് ശേഷം മാത്രമേ എണ്ണത്തിൽ വ്യക്തത വരുത്താൻ കഴിയൂ" കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, വി കെ ബിർഡി പറഞ്ഞു.
ഏറ്റുമുട്ടൽ നടന്ന സ്ഥലം ശ്രീനഗർ-ജമ്മു ദേശീയപാതയ്ക്ക് സമീപമല്ലെന്നും ജില്ലയുടെ ഉൾപ്രദേശങ്ങളിലാണെന്നും ഐജിപി പറഞ്ഞു. ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും തീവ്രവാദികളുടെ നീക്കം നിരീക്ഷിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.