ഡൽഹി: പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം വർദ്ധിച്ചതോടെ കണ്ണും കാതും തുറന്നിരിക്കുകയാണ് അന്വേഷണ ഏജൻസികൾ. ചാരപ്പണിക്ക് കഴിഞ്ഞദിവസം അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കേരള ബന്ധങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്.
'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജ്യോതി മൽഹോത്രയ്‌ക്കുള്ള സ്വാധീനം മനസിലാക്കിയാണ് പാകിസ്ഥാൻ അവരെ വശത്താക്കിയത്. ഇവർക്ക് 3.77 ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരും 1.33 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമുണ്ട്. പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജ്യോതി പാകിസ്ഥാനിലും ചൈനയിലും അടിക്കടി യാത്രകൾ നടത്തിയിരുന്നു.
/sathyam/media/media_files/2025/05/19/qQGXECJVHEKnxL2zyl8p.jpg)
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ ജ്യോതി ജനുവരിയിൽ പഹൽഗാം സന്ദർശിച്ചിരുന്നു. അവിടെ നിന്നും കൊച്ചിയിലെത്തി. കണ്ണൂരിലും ജ്യോതി സന്ദർശനം നടത്തി. അവിടെനിന്നും ഏഴിമല നാവിക ട്രെയിനിംഗ് അക്കാദമിയുടെ 17 കിലോമീറ്റർ അകലെയുള്ള ആലക്കോട് എത്തി. മലയാളികൾ കൂട്ടത്തോടെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന കാസർകോട്ടെ പടന്ന പ്രദേശം ഇതിന് സമീപത്തായാണ്. യാത്രകളെല്ലാം ക്ഷേത്രങ്ങളിലേക്കാണെന്നു വരുത്തിത്തീർക്കാനും ജ്യോതി ശ്രമിച്ചിരുന്നു.
ജ്യോതിയുടെ കേരളത്തിലെ യാത്രകളുടെയും സന്ദർശനങ്ങളുടെയും വിവരങ്ങൾ കേന്ദ്ര ഏജൻസികൾ അരിച്ചുപെറുക്കുകയാണ്. കേരളത്തിൽ നിന്ന് ജ്യോതി പോയത് പാക്കിസ്ഥാനിലേക്കായിരുന്നു എന്നാണ് സൂചന. കുംഭമേളയിലും അവർ പങ്കെടെത്തിരുന്നു.
കേരളത്തിൽ എന്തായിരുന്നു ജ്യോതിയുടെ ദൗത്യങ്ങൾ, ഇവിടെ ആരെയെല്ലാം കണ്ടു, കേരളത്തിലും ചാരശൃംഖലയിൽ ആളുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്. ഐ.എൻ.എസ് വിക്രാന്ത് വിമാന വാഹിനിയുടെ വിവരങ്ങൾ തേടി കൊച്ചി നാവിക ആസ്ഥാനത്തേക്ക് ഫോൺ വിളിച്ചയാളെ പിടികൂടിയിരുന്നു. ഇയാൾക്ക് ജ്യോതിയുമായി ബന്ധമുണ്ടെയെന്നും അന്വേഷിക്കുന്നു.
/sathyam/media/media_files/2025/05/19/6lmVtYu69QkMAJeBUiEP.jpg)
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സായുധ സേനകളെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ശേഖരിക്കാനാണ് ജ്യോതിയെ പാകിസ്ഥാൻ ഉപയോഗിച്ചതെന്നാണ് സൂചന.
ഹരിയാന സ്വദേശി ജ്യോതി മൽഹോത്ര അടക്കമുള്ളവർ സാമ്പത്തിക ലാഭവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കിയാണ് രാജ്യത്തെ ഒറ്റുകൊടുത്തതെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഇവരെ വലയിലാക്കിയത് പാക് ചാര ഏജൻസിയായ ഐ.എസ്.ഐയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പാകിസ്ഥാന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്നും ഐ.എസ്.ഐ ഇവരോട് നിർദ്ദേശിച്ചിരുന്നു. പാകിസ്ഥാൻ സന്ദർശനവുമായി ബന്ധപ്പെട്ട ജ്യോതിയുടെ വ്ളോഗിൽ അവിടുത്തെ ക്ഷേത്രങ്ങൾക്ക് മനപൂർവം പ്രാധാന്യം നൽകിയത് ഇതിന്റെ ഭാഗമായാണെന്നാണ് കണ്ടെത്തൽ.
ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷുമായി ജ്യോതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം ഇന്ത്യ പുറത്താക്കിയിരുന്നു. 24മണിക്കൂറിനകം ഇന്ത്യ വിട്ടുപോവാനുള്ള നിർദ്ദേശമാണ് ഡാനിഷിന് നൽകിയത്. 2023-ൽ പാകിസ്ഥാൻ യാത്രയ്ക്കുള്ള വിസ ശരിയാക്കാൻ ഡൽഹി പാക് ഹൈക്കമ്മീഷൻ സന്ദർശിച്ചപ്പോളാണ് ഡാനിഷ് എന്ന എഹ്സാൻ-ഉർ-റഹീമിനെ പരിചയപ്പെടുന്നത്. പാകിസ്ഥാനിൽ പോയപ്പോൾ ഐ.എസ്.ഐ ഉദ്യോഗസ്ഥരിലേക്ക് ബന്ധം നീണ്ടു. വിസ നീട്ടി നാല് തവണ പാകിസ്ഥാൻ സന്ദർശിച്ചു.
/sathyam/media/post_attachments/image/contentid/policy:1.10592874:1747498111/JYOTI-MALHOTRA%20(3)-836029.jpg?$p=bafaf3a&f=16x9&w=1080&q=0.8)
അവിടെയുള്ളവരുമായി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധം തുടർന്നു. ഇതിൽ ഒരാളുമൊത്ത് ഇന്തോനേഷ്യയിലെ ബാലിയിലേക്കും പോയി. ഡൽഹിയിലെ പാക് എംബസി നടത്തുന്ന ഇഫ്താർ വിരുന്നുകളിൽ അടക്കം ജ്യോതി സ്ഥിരം സാന്നിധ്യമായിരുന്നു.
മാർച്ച് 28 ന് പാകിസ്ഥാൻ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ശേഷം ജ്യോതി പോസ്റ്റു ചെയ്‌ത വീഡിയോ പാക് ഉദ്യോഗസ്ഥരുമായുള്ള അടുപ്പം വ്യക്തമാക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഒഡീഷയിലെ പുരിയിലുള്ള ഒരു വനിതാ വ്ളോഗർ അടക്കം നിരവധി വ്ലോഗർമാരെ ജ്യോതി മൽഹോത്ര ചാരപ്രവർത്തനത്തിന് ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. കേരളത്തിലും ഇത്തരം പ്രവൃത്തികൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. ജ്യോതിയുടെ മൊബൈൽ, ഇന്റർനെറ്റ് വിവരങ്ങൾ പരിശോധിക്കുകയാണ്.