അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി, ഹൃദയത്തെ നടുക്കിയെന്ന് രജനീകാന്ത്, അത്യധികം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി; കരൂര്‍ ദുരന്തത്തില്‍ അപലപിച്ച് നേതാക്കള്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
karur rally accidnt

ചെന്നൈ: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ ടിവികെ നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 

Advertisment

മരിച്ചവരുടെ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും രാഷ്ട്രപതി എക്‌സില്‍ കുറിച്ചു. ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

കരൂരില്‍ നടന്ന സംഭവത്തില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത ഹൃദയത്തെ നടുക്കുകയും അത്യധികം ദുഃഖം ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് നടന്‍ രജനീകാന്ത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം. പരിക്കേറ്റവര്‍ക്ക് ആശ്വാസം, നടന്‍ എക്സില്‍ കുറിച്ചു.

ബിജെപി നേതാവ് കെ അണ്ണാമലൈ അനുശോചനം രേഖപ്പെടുത്തി. തയ്യാറെടുപ്പുകള്‍ നടത്താത്തതിന് ഡിഎംകെ സര്‍ക്കാരിനെയും തമിഴ്നാട് പൊലീസിനെയും അദ്ദേഹം വിമര്‍ശിച്ചു. ദുരന്തത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദാരുണമായ അപകടത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടത് ശരിക്കും ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണ്. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Advertisment