മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും മോചനം; 'ഈ ലോകത്ത് ഒരാള്‍ എത്ര ശക്തനായാലും ശിവശക്തിക്ക് മുകളില്‍ വളരാന്‍ കഴിയില്ല. സത്യം എപ്പോഴും വിജയിക്കും' എന്ന് കുടുംബം

മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ മാത്രമാണ് കെജ്രിവാള്‍ നിര്‍വ്വഹിച്ചതെന്നും അഴിമതിയുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു

New Update
Untitled

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും റൂസ് അവന്യൂ കോടതി വെറുതെ വിട്ടു. കേസില്‍ ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചന കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

Advertisment

ഗൂഢാലോചനയില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ടെന്ന ആരോപണങ്ങള്‍ കോടതി പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന് ജഡ്ജി വ്യക്തമാക്കി. മനീഷ് സിസോദിയയുടെ ഭാഗത്തുനിന്ന് ക്രിമിനല്‍ ഉദ്ദേശ്യത്തോടെയുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും, ഒരു ഭരണഘടനാ അതോറിറ്റിക്കെതിരെ മാത്രം ഇത്തരമൊരു ഗൂഢാലോചന സിദ്ധാന്തം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.


വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു: 'ഈ ലോകത്ത് ഒരാള്‍ എത്ര ശക്തനായാലും ശിവശക്തിക്ക് മുകളില്‍ വളരാന്‍ കഴിയില്ല. സത്യം എപ്പോഴും വിജയിക്കും.'

റദ്ദാക്കപ്പെട്ട മദ്യനയത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്താന്‍ 'സൗത്ത് ലോബി'യില്‍ നിന്ന് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ ആരോപിച്ചിരുന്നത്. 2022-ല്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം നിരവധി അനുബന്ധ കുറ്റപത്രങ്ങള്‍ ഏജന്‍സി ഫയല്‍ ചെയ്തിരുന്നു. കെജ്രിവാള്‍, സിസോദിയ, കെ. കവിത എന്നിവരുള്‍പ്പെടെ 23 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്.


ആദ്യത്തെ നാല് കുറ്റപത്രങ്ങളിലും കെജ്രിവാളിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അഞ്ചാമത്തെ കുറ്റപത്രത്തിലാണ് അദ്ദേഹത്തെ പ്രതിചേര്‍ത്തതെന്നും പ്രതിഭാഗം അഭിഭാഷകന്‍ എന്‍. ഹരിഹരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.


മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ മാത്രമാണ് കെജ്രിവാള്‍ നിര്‍വ്വഹിച്ചതെന്നും അഴിമതിയുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു. മാപ്പുസാക്ഷിയായ രാഘവ് മഗുണ്ടയുടെ മൊഴിയുടെ വിശ്വാസ്യതയെയും പ്രതിഭാഗം ചോദ്യം ചെയ്തു.

എന്നാല്‍, ഗൂഢാലോചന മൊത്തമായി പരിശോധിക്കണമെന്നും വിചാരണ വേളയില്‍ തെളിവുകള്‍ വ്യക്തമാകുമെന്നുമായിരുന്നു സിബിഐയുടെ വാദം. എന്നാല്‍ നിലവിലുള്ള തെളിവുകള്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്ന് കണ്ട് കോടതി അവരെ മോചിപ്പിക്കുകയായിരുന്നു.

Advertisment