പരാജയങ്ങൾ മറച്ചുവെക്കാൻ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു; മോദിയുടെ നുഴഞ്ഞുകയറ്റ പ്രസ്താവനക്കെതിരെ മല്ലികാർജുൻ ഖാർഗെ

കേന്ദ്രത്തിലും അസമിലും ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ എങ്ങനെയാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ സാധിക്കുകയെന്ന് ഖാര്‍ഗെ ചോദിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണകാലത്ത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി.

Advertisment

തങ്ങളുടെ ഭരണപരമായ പരാജയങ്ങള്‍ പ്രതിപക്ഷത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച നടത്തിയ പ്രതികരണത്തിലാണ് ഖര്‍ഗെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.


കേന്ദ്രത്തിലും അസമിലും ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ എങ്ങനെയാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ സാധിക്കുകയെന്ന് ഖാര്‍ഗെ ചോദിച്ചു.

അസമില്‍ നിലവില്‍ ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആണ് ഭരണം നടത്തുന്നത്. അതിര്‍ത്തികള്‍ സംരക്ഷിക്കാനോ നുഴഞ്ഞുകയറ്റം തടയാനോ ആ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഭരണകക്ഷിക്കാണ്. അല്ലാതെ പ്രതിപക്ഷത്തിനല്ല.

രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കാത്തത് ബിജെപി സര്‍ക്കാരിന്റെ പരാജയമാണ്. ഞങ്ങള്‍ അവിടെ ഭരണത്തിലാണോ എന്ന് പ്രധാനമന്ത്രി ചിന്തിക്കണം. പരാജയപ്പെടുമ്പോള്‍ എല്ലാം പ്രതിപക്ഷത്തിന്റെ തലയില്‍ ഇടുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment