രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ച് ബംഗാൾ സർക്കാർ. എല്ലാ പരിധികളും ലംഘിച്ച ലജ്ജാകരമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃണമൂൽ കോൺഗ്രസിനെതിരെ രംഗത്തെത്തി.

New Update
droupadi-murmu-mamata-banerjee-jpg

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. 

Advertisment

ബംഗാൾ സന്ദർശിച്ച തന്നെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോ എത്താതിരുന്നത് തന്നോടുള്ള പരിഭവം കൊണ്ടാണോ എന്ന് രാഷ്ട്രപതി ചോദിച്ചു.

താൻ മുഖ്യാതിഥിയായി പങ്കെടുത്ത രാജ്യാന്തര സാന്താൾ സമ്മേളനത്തിന്റെ വേദി ബിധാനഗറിൽ നിന്ന് ഗോശായിപുരിലേക്ക് മാറ്റിയതിനെയും രാഷ്ട്രപതി ചോദ്യം ചെയ്തു. 

മാറ്റിയ വേദിയിൽ ജനപങ്കാളിത്തം കുറവായിരുന്നു. ‘‘ സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് ബിധാനഗറിൽ സമ്മേളനം നടത്താൻ അനുവദിക്കാത്തതെന്ന് അറിയില്ല. അവിടെ ധാരാളം സ്ഥലമുണ്ടായിരുന്നു.

ഞാനും ബംഗാളിന്റെ മകളാണ്. മമത ബാനർജി എനിക്ക് അനിയത്തിയെപ്പോലെയാണ്. അവർക്ക് എന്നോട് പരിഭവമാണോ എന്നറിയില്ല. അതുകൊണ്ടാണോ പരിപാടി ഗോശായിപുരിലേക്ക് മാറ്റിയതെന്നും അറിയില്ല’’– രാഷ്ട്രപതി പറഞ്ഞു.

കേന്ദ്രസർക്കാർ ഗോത്രവർഗ അഭിമാനത്തിന് പുതിയ സ്വത്വവും വികസനത്തിന് പുതിയ വേഗവും നൽകിയെന്ന് മുർമു പറഞ്ഞു.

ബംഗാൾ സർക്കാരിനോട് രാഷ്ട്രപതി ചില ചോദ്യങ്ങളും ഉന്നയിച്ചു. ‘‘ ഈ മേഖലയിലെ സാന്താൾ വിഭാഗക്കാർക്കും ഗോത്രവർഗക്കാർക്കും വികസനം ലഭിക്കുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല.

കേന്ദ്രത്തിൽ നിന്നുള്ള വികസനവും ആനുകൂല്യങ്ങളും നിങ്ങളിലേക്ക് എത്തുന്നുണ്ടോ? സാന്താൾ വിഭാഗം ഒന്നിക്കുന്നതോ പുരോഗതി കൈവരിക്കുന്നതോ വിദ്യാഭ്യാസം നേടുന്നതോ ചിലർക്ക് ഇഷ്ടമല്ലായിരിക്കാം’’– രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃണമൂൽ കോൺഗ്രസിനെതിരെ രംഗത്തെത്തി.

തൃണമൂൽ കോൺഗ്രസ് സാന്താൾ സംസ്‌കാരത്തെ നിസ്സാരമായി കാണുകയാണെന്നും രാഷ്ട്രപതിയെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

രാഷ്ട്രപതിയുടെ വാക്കുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.

പദവിക്ക് ചേരാത്ത പ്രസ്താവനകൾ നടത്തരുതെന്ന് അവർ രാഷ്ട്രപതിയോട് അഭ്യർഥിച്ചു. ഒരു സമുദായത്തെക്കുറിച്ച് മാത്രമാണ് രാഷ്ട്രപതി സംസാരിച്ചത്. ബംഗാളിലെ മറ്റ് സമുദായങ്ങളെക്കുറിച്ച് ‌സംസാരിച്ചില്ല. 

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രീയം കളിക്കരുത്. നിരവധി ഗോത്രവർഗക്കാരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും മമത പറ‍ഞ്ഞു.

Advertisment