കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സര്‍വകലാശാലയിലെ മുതിര്‍ന്ന വനിതാ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് 'വിവാഹം കഴിക്കുന്ന'തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ബംഗാളിലെ നാദിയ ജില്ലയിലുള്ള മൗലാന അബ്ദുള്‍ കലാം ആസാദ് സാങ്കേതിക സര്‍വകലാശാല സൈക്കോളജി വിഭാഗത്തിലായിരുന്നു സംഭവം. വിഡിയോ വിവാദമായതോടെ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനായി സര്‍വകലാശാല മൂന്നംഗ പാനലിനെ ചുമതലപ്പെടുത്തുകയും പ്രൊഫസറില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തു.
എന്നാല്‍ പഠനത്തിന്റെ ഭാഗമായി നടത്തിയ ഒരു നാടകമായിരുന്നു അതെന്നാണ് പ്രൊഫസറിന്റെ വാദം.
കോളേജിന്റെ ഡോക്യുമെന്റേഷനായി ചിത്രീകരിച്ച വീഡിയോ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിനെ മോശമാക്കി കാണിക്കാന്‍ മനഃപൂര്‍വ്വം പുറത്തുവിട്ടതാണെന്നും അവര്‍ ആരോപിച്ചു.