ഡല്‍ഹി: കൊല്‍ക്കത്തയിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ 24 വയസ്സുള്ള വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, കോളേജ് ഗേറ്റില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ വലിച്ചിഴച്ച് ഗാര്‍ഡ് റൂമിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞു.
എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇരയുടെ പരാതിയുമായി ഈ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
മുഖ്യപ്രതി മനോജിത് മിശ്ര, മറ്റ് രണ്ട് കൂട്ടാളികളായ പ്രോമിത് മുഖര്‍ജി, സായിദ് അഹമ്മദ് എന്നിവരോടൊപ്പം വിദ്യാര്‍ത്ഥിനിയെ ബലമായി ഗാര്‍ഡ് റൂമിലേക്ക് കൊണ്ടുപോയി. മനോജിത് തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗത്തിലെ അംഗമാണെങ്കിലും, പാര്‍ട്ടി ഇയാള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് കേസില്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചു. ഹോക്കി സ്റ്റിക്കു കൊണ്ട് ഇരയെ ആക്രമിച്ചതിന് മനോജിത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഹോക്കി സ്റ്റിക്ക്, മനോജിത്തിന്റെ ചുവന്ന കുര്‍ത്ത, ഇളം തവിട്ട് പാന്റ്‌സ്, കറുത്ത ഷോര്‍ട്ട്‌സ് എന്നിവ തെളിവായി പോലീസ് പിടിച്ചെടുത്തു.
മൂന്ന് പ്രതികളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയും, അവരുടെ വീടുകളില്‍ നിന്ന് വസ്ത്രങ്ങള്‍ കണ്ടെടുത്തുകയും ചെയ്തു. ഗാര്‍ഡ് റൂമിന്റെ തറയില്‍ നിന്ന് മുടികളും കണ്ടെത്തി.
'ഞാന്‍ ഒരു ശവം പോലെ കിടന്നു,' എന്നാണ് ഇരയുടെ പരാതിയില്‍ എഴുതിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കോളേജിന്റെ പ്രധാന ഗേറ്റിലേക്ക് ഇര ഓടുന്നതും, പിന്നീട് ബലപ്രയോഗത്തിലൂടെ ഗാര്‍ഡ് റൂമിലേക്ക് വലിച്ചിഴക്കപ്പെടുന്നതും വ്യക്തമാണ്.
ഈ കേസിലെ പ്രധാന തെളിവ് മനോജിത്തിന്റെ മൊബൈല്‍ ഫോണ്‍ ആണ്. സംഭവത്തിന്റെ വീഡിയോ സഹപ്രതികള്‍ നിര്‍മ്മിച്ച്, ഇരയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി കണ്ടെത്തി. ഈ വീഡിയോകള്‍ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സാള്‍ട്ട് ലേക്ക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഇരയുടെ കുടുംബം തൃപ്തരാണെന്നും, കേസ് വേഗത്തില്‍ പരിഗണിക്കപ്പെടുമെന്നും പോലീസ് അറിയിച്ചു.