ഡല്‍ഹി: കൊല്‍ക്കത്തയിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ 24 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍, ഇരയുടെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.
പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച വീഡിയോ ക്ലിപ്പുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേസില്‍ നിര്‍ണായകമാണ്.
ജൂണ്‍ 26-ന് നടത്തിയ വൈദ്യപരിശോധനയില്‍, ഇരയുടെ കഴുത്തിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പരിക്കുകള്‍ കണ്ടെത്തി. ലൈംഗികാതിക്രമം നടന്നതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ തള്ളുന്നില്ല. ജൂണ്‍ 28-ന് കൂടുതല്‍ നിയമപരമായ പരിശോധനയും നടന്നു.
ജൂണ്‍ 25-ന് രാത്രി 7:30 മുതല്‍ 10:50 വരെ കോളേജിലെ ഗാര്‍ഡ് റൂമിലായിരുന്നു സംഭവം. കോണ്‍ട്രാക്റ്റ് ജീവനക്കാരന്‍ മനോജിത് മിശ്ര, ടിഎംസി യുവജന വിഭാഗവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആയ സായിബ് അഹമ്മദ്, പ്രമിത് മുഖര്‍ജി എന്നിവരാണ് പ്രതികള്‍. ഇവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം നടത്തിയെന്നാണ് ഇരയുടെ പരാതി.
സംഭവസമയത്ത് ഇരയ്ക്ക് ശ്വാസംമുട്ടലുണ്ടായതിനെ തുടര്‍ന്ന് ഇന്‍ഹേലര്‍ ആവശ്യമായി. പ്രതി അഹമ്മദ് കോളേജിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് രാത്രി 8:29-ന് ഇന്‍ഹേലര്‍ വാങ്ങിയതായി സിസിടിവിയില്‍ വ്യക്തമാണ്. പണം യുപിഐ വഴി അടച്ചതിന്റെ രസീത് പോലീസ് പിടിച്ചെടുത്തു.
സംഭവസമയത്ത് കുറഞ്ഞത് 17 പേര്‍ കോളേജില്‍ ഉണ്ടായിരുന്നു. അവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.
ഇതുവരെ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഹര്‍ജികള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണം നിരീക്ഷിക്കാന്‍ വിരമിച്ച ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. പ്രതികളായ മനോജിത് മിശ്രയെ പിരിച്ചുവിട്ടു. സായിബ് അഹമ്മദ്, പ്രമിത് മുഖര്‍ജി എന്നിവരെ് കോളേജില്‍ നിന്ന് പുറത്താക്കി.