കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷന് സമീപം രഹസ്യമായി പാകിസ്താൻ പതാക സ്ഥാപിച്ച് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ശ്രമം. രണ്ട് ഹിന്ദു സംഘടനാ പ്രവർത്തകർ അറസ്റ്റിൽ.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ അകായ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് പതാക സ്ഥാപിച്ചത്.
സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകരായ ചന്ദൻ മലകാർ (30), പ്രോഗ്യജിത് മോണ്ടൽ (45) എന്നിവരാണ് അറസ്റ്റിലായത്.
പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവർ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.
ഏപ്രിൽ 30നാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ വാഷ്‌റൂമിൽ പതാകകൾ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പതാക സ്ഥാപിച്ച ശേഷം അതിന്റെ ചിത്രമെടുത്ത് ഇവർ തന്നെ പ്രകോപനപരമായ കുറിപ്പുകളോടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു.
വാഷ്‌റൂമിൽ 'ഹിന്ദുസ്ഥാൻ മുർദാബാദ്, പാകിസ്താൻ സിന്ദാബാദ്' എന്നെഴുതാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ആളുകൾ വന്നതിനാൽ അത് ഒഴിവാക്കേണ്ടി വന്നെന്നും പ്രതികൾ മൊഴി നൽകി.