കോട്ടയം: ദേശീയപാതകളിൽ ഓരോ 25 കിലോ മീറ്റര്‍ പിന്നിടുമ്പോഴും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്‌റ്റേഷനുകള്‍.. പ്രധാന മൂന്നു റോഡുകളില്‍ ടോള്‍ നല്‍കേണ്ടതില്ല. ഇതൊന്നും ഇവിടെ കേരളത്തില്‍ അല്ല അങ്ങ് മഹാരാഷ്ട്രയില്‍ ആണെന്നു മാത്രം.
രാജ്യത്ത് ഭൂരിഭാഗം ആളുകളും ഇവികള്‍ വാങ്ങാന്‍ ഇപ്പോഴും മടികാണിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കുറവാണെന്നതും ചാര്‍ജിങ്ങ് ഉത്കണ്ഠയുമെല്ലാമാണ് ഇതിന് കാരണങ്ങള്‍ ആണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിനൊപ്പം ഇവി വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി മറ്റ് ചില അടവുകളും മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തെടുക്കുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജ്യത്തിൻ്റെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്ര. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു 2025-ലെ ഇലക്ട്രിക് വാഹന നയമാണ് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്.
ഇതില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു തീരുമാനമായിരുന്നു സംസ്ഥാനത്തെ ചില സുപ്രധാന പാതകളില്‍ ഇവികളുടെ ടോള്‍ ഒഴിവാക്കിയതാണ്. അടല്‍ സേതു, മുംബൈ-പൂനെ എക്സ്പ്രസ് വേ, സമൃദ്ധി മഹാമാര്‍ഗ് എന്നീ പാതകളിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രിക് കാറുകള്‍ക്കും ബസുകള്‍ക്കും ഇനി ഒരു രൂപ പോലും ടോള്‍ കൊടുക്കേണ്ടതില്ല.
മറ്റ് സംസ്ഥാന പാതകളിലും ദേശീയ പാതകളിലും സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ 50 ശതമാനം ടോള്‍ നല്‍കണം. പുതിയ ഇവി നയം നടപ്പാക്കാനായി സര്‍ക്കാര്‍ ഏകദേശം 2,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
/sathyam/media/media_files/2025/05/03/mnTttJap7giTCG5HcKqs.jpg)
ഈ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ കാലാവധി 2030-ല്‍ മാത്രമാണ് അവസാനിക്കുക. പുതിയ ഇ.വി നയത്തിന് കഴിഞ്ഞ ഏപ്രില്‍ 29-ന് മഹാരാഷ്ട്ര ക്യാബിനറ്റ് അംഗീകാരം നല്‍കി.
സര്‍ക്കാരിന്റെ പുതിയ ഇ.വി നയം അനുസരിച്ച് പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡികള്‍ നല്‍കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. പുതിയ ഇവി നയത്തിന് കീഴില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും. ഇതിൻ്റെ ഭാഗമായി 25 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയ പാതകളില്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു.
2030-വരെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇളവുകള്‍ നല്‍കി ക്ലീന്‍ മൊബിലിറ്റി ട്രാന്‍സിഷന്‍ മോഡല്‍ നടപ്പിലാക്കാനാണ് നയം ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ ഫോര്‍ വീലറുകള്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ബസുകള്‍, സ്വകാര്യ ബസുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവയുടെ യഥാര്‍ഥ വിലയില്‍ നിന്ന് 10 ശതമാനം ഇളവ് നല്‍കും.
ഗുഡ്സ് കൊണ്ടുപോകുന്ന ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍, ഫോര്‍ വീലറുകള്‍, ഇലക്ട്രിക് ട്രാക്ടറുകള്‍ എന്നിവയ്ക്ക് അവയുടെ യഥാര്‍ഥ വിലയില്‍ നിന്ന് 15 ശതമാനം ഇളവ് നല്‍കും പ്രസ്താവനയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കുമെന്നും പുതിയ ഇവി നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നയം മഹാരാഷ്ട്രയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം നഗരങ്ങളിലെ വായൂ മലിനീകരണം കുറയ്ക്കാനും പുതിയ നയത്തിന് കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.