മണിപ്പൂരിൽ വൻ ഭീകരവിരുദ്ധ വേട്ട; നിരോധിത സംഘടനകളിലെ 5 അംഗങ്ങളും മയക്കുമരുന്ന് കടത്തുകാരനും പിടിയിൽ

പിടിയിലായവര്‍ താഴ്വര മേഖലകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നവരാണെന്ന് പോലീസ് അറിയിച്ചു.

New Update
Untitled

ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷാ സേന നടത്തിയ വ്യപകമായ പരിശോധനയില്‍ വിവിധ നിരോധിത തീവ്രവാദ സംഘടനകളിലെ അഞ്ച് സജീവ അംഗങ്ങളെയും ഒരു മയക്കുമരുന്ന് കടത്തുകാരനെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 400 ഗ്രാം ഹെറോയിനും തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.

Advertisment

ഫെബ്രുവരി 15-ന് തൗബാല്‍ ജില്ലയിലെ സംഗൈയുംഫാം മേഖലയില്‍ നിന്ന് മുഹമ്മദ് ജയാദ് ഖാന്‍ (42) എന്നയാളെ പിടികൂടി. ഇയാളുടെ വീട്ടില്‍ നിന്ന് 397 ഗ്രാം ഗുണനിലവാരമുള്ള ഹെറോയിനും തോക്കും ആറ് വെടിയുണ്ടകളും സുരക്ഷാ സേന കണ്ടെടുത്തു.


ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗില്‍ നിന്ന് കെ.സി.പി (നോയോന്‍ വിഭാഗം) അംഗമായ ഫിജാം റൈന്‍സണ്‍ സിംഗിനെ (29) അറസ്റ്റ് ചെയ്തു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ നിന്ന് കെ.സി.പി (അപുന്‍ബ വിഭാഗം) വനിതാ കേഡറായ സനാസം റോസി ദേവിയെയും (26) സുരക്ഷാ സേന പിടികൂടി.

അതിര്‍ത്തി നഗരമായ മോറെയില്‍ നിന്ന് കെ.വൈ.കെ.എല്‍ എന്ന നിരോധിത സംഘടനയിലെ രണ്ട് അംഗങ്ങളെ പിടികൂടി. അസം സ്വദേശിയായ ഹവായ്ജാം എന്‍കാന്തോയിബ (19), മോയ്രാങ്തം ജെനിത്ത് സിംഗ് (24) എന്നിവരാണ് പിടിയിലായത്.


പിടിയിലായവര്‍ താഴ്വര മേഖലകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നവരാണെന്ന് പോലീസ് അറിയിച്ചു.


മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും സുരക്ഷാ സേന അന്വേഷിച്ചുവരികയാണ്. മേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Advertisment