ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് പറഞ്ഞ് വിവാദത്തിലായ സുബ്രഹ്‌മണ്യം വീണ്ടും വാര്‍ത്തകളില്‍, ഇത്തവണ വനിതാ ജീവനക്കാര്‍ക്കായി നടത്തിയത് വമ്പന്‍ പ്രഖ്യാപനം. കമ്പനിയിലെ ഏകദേശം 5,000 വനിതാ ജീവനക്കാര്‍ക്ക് ഗുണം ചെയ്യും

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഈ ബില്‍ തയ്യാറാക്കിയിരിക്കുന്നത്

New Update
l and t chairman

ഡല്‍ഹി: ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് പറഞ്ഞ് വിവാദത്തിലായ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യം വനിതാ ജീവനക്കാര്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി രംഗത്ത്.

Advertisment

കമ്പനിയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒരു ദിവസത്തെ ആര്‍ത്തവ അവധി (പീരിയഡ് ലീവ്) ലഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ തീരുമാനത്തോടെ ഇത്തരം സൗകര്യം നല്‍കുന്ന വലിയ കമ്പനികളുടെ പട്ടികയില്‍ ചേരുന്ന ആദ്യ കമ്പനിയായി എല്‍ ആന്‍ഡ് ടി മാറി. എല്‍ ആന്‍ഡ് ടി യുടെ ഈ നീക്കം കമ്പനിയിലെ ഏകദേശം 5,000 വനിതാ ജീവനക്കാര്‍ക്ക് ഗുണം ചെയ്യും.


അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് എല്‍ ആന്‍ഡ് ടി ചെയര്‍മാനും എംഡിയുമായ എസ്എന്‍ സുബ്രഹ്‌മണ്യന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. മാതൃ കമ്പനിയായ എല്‍ ആന്‍ഡ് ടിയിലെ വനിതാ ജീവനക്കാര്‍ക്ക് മാത്രമേ ഈ സൗകര്യം ബാധകമാകൂ എന്ന് അദ്ദേഹം പറഞ്ഞു. 

സാമ്പത്തിക സേവനങ്ങളിലും സാങ്കേതികവിദ്യയിലും ഏര്‍പ്പെട്ടിരിക്കുന്ന അനുബന്ധ കമ്പനികള്‍ക്ക് ഇത് ബാധകമല്ല. 2024-ല്‍, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ പിരീഡ് ലീവ് നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഒഡീഷ മാറിയിരുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീ ജീവനക്കാര്‍ക്ക് വിശ്രമം നല്‍കുക എന്നതായിരുന്നു ഈ നയത്തിന്റെ ലക്ഷ്യം.


2024 സെപ്റ്റംബറില്‍, സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ ആറ് ദിവസം ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നല്‍കുന്നതിനെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നു. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ വനിതാ ജീവനക്കാര്‍ക്കായി ഈ നയം നടപ്പിലാക്കാവുന്നതാണ്. 


സ്ത്രീകളുടെ ജോലിയും വ്യക്തിജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'ആര്‍ത്തവ അവധിക്കുള്ള സ്ത്രീകളുടെ അവകാശവും ആര്‍ത്തവ ആരോഗ്യ ഉല്‍പ്പന്നങ്ങളിലേക്കുള്ള സൗജന്യ പ്രവേശനവും' എന്ന നിര്‍ദ്ദിഷ്ട കരട് ബില്‍ അവതരിപ്പിച്ചു.

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഈ ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ഒരു സര്‍ക്കാര്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്, അത് അന്തിമമാക്കും.

കമ്പനി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നല്‍കിയ 90 മണിക്കൂര്‍ പ്രവൃത്തിസമയ പ്രസ്താവന ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്താണ് എല്‍ ആന്‍ഡ് ടിയില്‍ പീരിയഡ് ലീവ് പ്രഖ്യാപനം വന്നിരിക്കുന്നത്. എല്‍ ആന്‍ഡ് ടി ജീവനക്കാരുമായുള്ള ഒരു സംഭാഷണത്തിനിടെ സുബ്രഹ്‌മണ്യന്‍ പറഞ്ഞിരുന്നു.


'ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ആഴ്ചയും ജീവനക്കാരെ 90 മണിക്കൂര്‍ ജോലി ചെയ്യിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ച ജോലിക്ക് വിളിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്.' ഞായറാഴ്ചകളിലും നിങ്ങളെ ജോലിക്ക് കയറ്റാന്‍ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷിക്കും, കാരണം ഞാന്‍ ഞായറാഴ്ചകളിലും ജോലി ചെയ്യാറുണ്ട്.'  അദ്ദേഹം പറഞ്ഞിരുന്നു.


പിന്നീട്, എല്‍ ആന്‍ഡ് ടി ഒരു ആന്തരിക വെര്‍ച്വല്‍ മീറ്റിംഗില്‍ ഈ അഭിപ്രായങ്ങളെ ന്യായീകരിച്ചു, ഇത് രാഷ്ട്രനിര്‍മ്മാണ സംരംഭവുമായി പൊരുത്തപ്പെടുന്നതാണെന്ന് പറഞ്ഞു. നേരത്തെ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികള്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അവധി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

പ്രധാന ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇതുവരെ സമാനമായ സംരംഭങ്ങള്‍ സ്വീകരിച്ചിട്ടില്ല. ബീഹാര്‍, ഒഡീഷ, സിക്കിം, കേരളം എന്നീ സംസ്ഥാനങ്ങള്‍ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി സര്‍ക്കാരിനോട് ഈ വിഷയത്തില്‍ ഒരു നയം രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.