/sathyam/media/media_files/2025/09/25/photos378-2025-09-25-07-10-28.jpg)
ലേ: സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടി ലഡാക്കിൽ നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെട്ടത്തിന് പിന്നാലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു.
15 ദിവസം നീണ്ട നിരാഹാര സമരമാണ് വാങ്ചുക് അവസാനിപ്പിച്ചത്. ലേയിൽ നിരോധനാജ്ഞ തുടരുകയാണ്.
സംസ്ഥാന പദവിക്കും ഗോത്ര പദവിക്കുമായി ലഡാക്കിൽ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 ദിവസമായി നിരാഹാര സമരം നടന്നുവരികയായിരുന്നു. 35 ദിവസത്തെ നിരാഹാര സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാങ്ചുക്കിനൊപ്പം നിരാഹാരം കിടന്ന രണ്ടുപേരെ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് യുവാക്കൾ അക്രമാസക്തമായത്.
ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയ യുവാക്കൾ ബി ജെ പി ഓഫീസിനും പൊലീസ് വാഹനത്തിനും തീയിടുകയിരുന്നു.
സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും വാങ്ചുക്ക് പറഞ്ഞു. പിന്നാലെ നിരാഹാര സമരവും അവസാനിപ്പിച്ചു.
ലേയിൽ കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന സമരത്തിനിടെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നു.
ഇതിനെ തുടർന്ന് സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഒക്ടോബർ 6ന് ചർച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചതായാണ് റിപ്പോർട്ട് .