ഡൽഹി: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 58 വീടുകൾ പൂർണമായും തകർന്നു. ഇതോടെ 500-ലധികം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ ശനിയാഴ്ച അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ദുരിതബാധിത കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിന് കഴിഞ്ഞ മൂന്ന് ദിവസമായി പെർനോട്ട് വില്ലേജിലെ മണ്ണ് ഇടിഞ്ഞതുമൂലമുള്ള നാശനഷ്ടങ്ങളുടെ വിലയിരുത്തലും യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമാണ് പ്രകൃതിക്ഷോഭം ഗ്രാമത്തെ ബാധിച്ചത്, നാല് ട്രാൻസ്മിഷൻ ടവറുകൾ, ഒരു പവർ റിസീവിംഗ് സ്റ്റേഷൻ, ഗൂൾ സബ് ഡിവിഷനെ റംബാൻ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന റോഡിൻ്റെ ഒരു ഭാഗം എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഡെപ്യൂട്ടി കമ്മീഷണർ ബസീർ-ഉൽ-ഹഖ് ചൗധരിയുടെ മേൽനോട്ടത്തിൽ റംബാൻ ജില്ലാ ഭരണകൂടം ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഭൂമി ഇടിഞ്ഞതിനാൽ 58 വീടുകൾ പൂർണമായും തകർന്നു, 100 വീടുകൾ ഭാഗികമായും തകർന്നു. ഇതുവരെ 500 പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിൽ പാർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.