ഡല്‍ഹി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഞായറാഴ്ച ഇന്ത്യന്‍ സൈന്യം ഒരു പാകിസ്ഥാന്‍ പൗരനെ അറസ്റ്റ് ചെയ്തു. ജെയ്ഷെ മുഹമ്മദ് (ജെഎം) ഭീകരരുടെ വഴികാട്ടിയായിരുന്ന ഇയാള്‍, പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലേക്ക് ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിച്ചുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
പാക് അധിനിവേശ കശ്മീരിലെ കോട്ലി ജില്ലയിലെ നിക്കിയാല്‍ മേഖലയിലെ ദത്തോട്ട് ഗ്രാമത്തില്‍ താമസിക്കുന്ന മുഹമ്മദ് ആരിഫ് അഹമ്മദ് ആണ് പിടിയിലായത്. രജൗരി ജില്ലയിലെ ഗംഭീര്‍ മേഖലയിലെ ഹസുര്‍ പോസ്റ്റിന് സമീപത്താണ് സൈന്യം ഇയാളെ പിടികൂടിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ്, നാല് ജെയ്ഷ് ഭീകരരോടൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുമ്പോഴാണ് ആരിഫ് പിടിയിലായത്. മറ്റ് നാല് ഭീകരര്‍ കിടങ്ങിലേക്ക് ചാടി പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് ഓടി രക്ഷപ്പെട്ടു; ഓടുന്നതിനിടെ ഇവര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യവും ബിഎസ്എഫും ചേര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. എല്‍ഒസി സമീപം ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കിയത്.
ഗംഭീര്‍ മേഖലയിലെ കാടുകളും കുന്നുകളും സൈന്യം കര്‍ശനമായി നിരീക്ഷിച്ചു. ഭീകരര്‍ ആയുധധാരികളായിരുന്നുവെന്നും, അവരില്‍ ഒരാളെ പിടികൂടാനായെന്നും സൈന്യം അറിയിച്ചു.
അറസ്റ്റിലായ ആരിഫ്, പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ ജെയ്ഷ് ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് കടക്കാന്‍ സൗകര്യമൊരുക്കിയിരുന്നുവെന്ന് സമ്മതിച്ചു. ഭീകരരുടെ കൈവശം ഭാരമേറിയ ആയുധങ്ങളും മറ്റ് സംശയാസ്പദ വസ്തുക്കളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സുരക്ഷാ ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.