ഡൽഹി: 21 സംസ്ഥാനങ്ങളിലെയും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകളുള്ള ഘട്ടമാണ് ആദ്യത്തേത്.
102 മണ്ഡലങ്ങളിലും വാശിയേറിയ പ്രചാരണമാണ് 3 ആഴ്ച്ചക്കാലമായി നടന്നുവന്നത്. ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ചു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും ഇന്ത്യാ മുന്നണിയും ബിജെപിയും തമ്മിലുള്ള കടന്നാക്രമണങ്ങളാണ് രാഷ്ട്രീയലോകം കണ്ടത്.
മോദിയുടെ ഗ്യാരണ്ടിയിൽ ബിജെപിയും പ്രധാനമന്ത്രിയും കേന്ദ്രീകരിക്കുമ്പോൾ ആദ്യഘട്ട വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ അഖിലേഷ് യാദവിനേയും ഒപ്പമിരുത്തി അടിയൊഴുക്കുകൾ ബിജെപിയെ തകർക്കുമെന്നും ഭരണകക്ഷി 150 സീറ്റ് കടക്കില്ലെന്നുമാണ് പ്രഖ്യാപിച്ചത്. ഉത്തരേന്ത്യയിൽ ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന സന്ദേശം നൽകുകയാണ് രാഹുൽ .
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാമനവമി ദിനത്തിൽ ശ്രീരാമനെ മുൻനിർത്തി പ്രതിപക്ഷത്തിനെതിരെ ആക്രമണം ശക്തമാക്കി. 2014-ൽ പ്രതീക്ഷയോടെ, 2019-ൽ വിശ്വാസത്തോടെ ജനങ്ങളിലേക്ക് പോയപ്പോൾ, തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറുമെന്ന ഉറപ്പോടെയാണ് താൻ ഇപ്പോൾ നിൽക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മറുവശത്ത്, കോൺഗ്രസ് ജനാധിപത്യവും ഭരണഘടനയും തകർക്കാൻ ശ്രമിക്കുന്നവരും ആ മൂല്യങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്നും എസ് പി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി.
കോൺഗ്രസ് വിജയിക്കുന്ന സീറ്റുകളുടെ എണ്ണം വ്യക്തമാക്കാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 150 സീറ്റുകളിൽ ഒതുങ്ങുമെന്ന് രാഹുൽ പറഞ്ഞു.
“ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നുവെന്നും ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്ക് ഉണ്ടെന്നും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്,”രാഹുൽ പറഞ്ഞു.