ഡൽഹി: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ടിഎംസി നേതാവ് മദന്‍ മിത്രക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കമര്‍ഹട്ടി എംഎല്‍എയാണ് മദന്‍മിത്ര.
അക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രതികളുടെ അടുത്തേക്ക് പോയതുകൊണ്ടാണ് പീഡനത്തിനിരയായത്, പെണ്‍കുട്ടി ഒറ്റക്ക് പോകരുതായിരുന്നു.
അല്ലെങ്കില്‍ സുഹൃത്തുക്കളെ കൂടെ കൊണ്ടുപോകണമെന്നുമാണ് മദന്‍മിത്ര പറഞ്ഞത്. സംഭവത്തില്‍ മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം.
നേരത്തെ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഒരു സുഹൃത്ത് തന്നെ തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് കല്യാണ്‍ പറഞ്ഞത്.
സ്ത്രീവിരുദ്ധത ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലുമുണ്ട്. എന്നാല്‍, ഇത്തരം പ്രസ്താവന ആര് നടത്തിയാലും അതിനെ അപലപിക്കാന്‍ തയ്യാറാകുന്നു എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്ന് തൃണമൂല്‍ എംപി മഹുവ മൊയിത്ര എക്‌സില്‍ കുറിച്ചു.