ഡല്‍ഹി: ഉത്തരാഖണ്ഡ് ഹൽദ്വാനിയിലെ ബൻഭൂൽപുരയിൽ മാലിക്കിൻ്റെ പൂന്തോട്ടം കയ്യേറി പണിത മദ്രസയും മതപഠനകേന്ദ്രവും തകർത്ത സംഭവത്തിൽ വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. മുനിസിപ്പൽ കോർപ്പറേഷൻ്റെയും പൊലീസിൻ്റേയും നടപടികളിൽ രോഷാകുലരായ ജനക്കൂട്ടം കനത്ത കല്ലേറും തീവെപ്പും നടത്തി.
മൽപുര പൊലീസ് സ്‌റ്റേഷന് തീയിട്ടു. മൂന്ന് മണിക്കൂറിനുള്ളിൽ നൂറിലധികം വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. ഈ അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ധാമി പൊലീസിന് നിർദ്ദേശം നൽകി.
കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാൻ വ്യാഴാഴ്ച മുനിസിപ്പൽ കോർപ്പറേഷൻ പ്രതിനിധികളും അഡ്മിനിസ്ട്രേഷൻ സംഘവും മുസ്ലീം ആധിപത്യമുള്ള ബൻഭൂൽപുരയിലെ മാലിക്കിൻ്റെ പൂന്തോട്ടത്തിൽ എത്തിയിരുന്നു. ബുൾഡോസറുമായി സംഘം മുന്നോട്ടു നീങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും കല്ലേറുണ്ടായി.
അല്പസമയത്തിനുള്ളിൽ മുസ്ലീം സമുദായത്തിൽ നിന്ന് നിരവധിപേർ ഒത്തുകൂടി. റോഡിൽ നിന്നും വീടുകളുടെ മേൽക്കൂരയിൽ നിന്നും കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ അധികൃതർക്ക് നേരെ കല്ലെറിയാൻ ആരംഭിച്ചു.4:20 ന് ആരംഭിച്ച ബഹളം 6:00 മണിയോടെ പ്രദേശമാകെ വ്യാപിച്ചു. തുടർന്ന് നിരവധി അക്രമികൾ ബൻഭൂൽപുര പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് സ്റ്റേഷൻ തീയിടുകയും ചെയ്തു.
പൊലീസ് സ്റ്റേഷനു പുറത്ത് നിന്നിരുന്ന പൊലീസിൻ്റെയും മാധ്യമ പ്രവർത്തകരുടെയും പത്തോളം വാഹനങ്ങൾ അഗ്നിക്കിരയാക്കി. മാധ്യമപ്രവർത്തകരെയും അക്രമികൾ ലക്ഷ്യമിട്ടിരുന്നു. പൊലീസ് സേനയെത്തി ജീവൻ രക്ഷിച്ച ശേഷം മാധ്യമപ്രവർത്തകർ എങ്ങനെയോ തെരുവിൽ നിന്ന് രക്ഷപ്പെട്ടു. ഈ സമയത്തും കല്ലേറുണ്ടായി.
നിരവധി മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തകർത്തു. നിരവധി മാധ്യമപ്രവർത്തകരെ ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരി്കുകയാണ്. 12ലധികം മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ബൻഭൂൽപുരയിലെ കോലാഹലത്തിൽ പൊലീസിനും ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഈയിടെ സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷം വ്യാപിച്ചിട്ടും ഭരണസംവിധാനം ഗൗരവമായെടുത്തിരുന്നില്ല.
നാലുദിവസം മുമ്പ് സംഘർഷാവസ്ഥ നിലനിന്നിരുന്നെങ്കിലും കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
ജനക്കൂട്ടം അക്രമാസക്തരായപ്പോൾ, സ്ഥലത്തുണ്ടായിരുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇരുചക്ര വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെൽമറ്റ് ധരിച്ചിരുന്നു. ചിലർ തൊപ്പികൾ മാത്രം ധരിച്ചിരുന്നു. ചില തൊഴിലാളികൾ പച്ചക്കറി കടകളിൽ ക്യാരറ്റ് കൊണ്ടുവരുന്ന കുട്ടകളായിരുന്നു തലയിൽ കമഴ്ത്തി സുരക്ഷയ്ക്കായി ഉപയോഗിച്ചത്.
ഉദ്യോഗസ്ഥർ എത്തിയത് യാതൊരു മുൻകരുതലും ഇല്ലാതെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങൾ. ടീമിന് ആവശ്യത്തിന് ഹെൽമറ്റുകളോ ഷീൽഡുകളോ ഉണ്ടായിരുന്നില്ല.