ഇന്ത്യയുടെ പ്രതികാര നടപടിയില്‍ ഭയന്ന് പാകിസ്ഥാന്‍! പാക് അധീന കശ്മീരിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും സൈന്യം. മദ്രസകള്‍ അടച്ചുപൂട്ടി. എഫ്.എം സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ വിലക്കി

'തന്ത്രശാലിയായ ഒരു ശത്രുവിനെയാണ് നമ്മള്‍ നേരിടുന്നത്, അവരുടെ പ്രവൃത്തികള്‍ തള്ളിക്കളയാനാവില്ല' എന്ന് നിയമമന്ത്രി മിയാന്‍ അബ്ദുള്‍ വാഹിദ് പറഞ്ഞു.

New Update
madrassas

ഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഗണ്യമായി വര്‍ദ്ധിച്ചു.

Advertisment

അതേസമയം, പാക് അധീന കശ്മീരിലും (പിഒകെ) പരിഭ്രാന്തി നിലനില്‍ക്കുന്നുണ്ട്. സ്ഥിതി കൂടുതല്‍ വഷളായാല്‍ മേഖലയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താമെന്ന് മന്ത്രി ചൗധരി അന്‍വര്‍-ഉല്‍-ഹഖ് സൂചന നല്‍കി.


ഇന്ത്യയുടെ ഭാഗത്തു നിന്ന് സൈനിക നടപടി ഉണ്ടാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് നീലം താഴ്വരയിലും നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സെന്‍സിറ്റീവ് പ്രദേശങ്ങളിലും വിനോദസഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ഇതോടൊപ്പം, മദ്രസകള്‍ 10 ദിവസത്തേക്ക് അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്.

ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണമുണ്ടായാല്‍ ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ വിതരണം ഉറപ്പാക്കാന്‍ പൂര്‍ണ്ണമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. അടിയന്തര ഫണ്ടിലേക്ക് ഒരു ബില്യണ്‍ രൂപ മാറ്റിവച്ചു. ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, വിവാഹ മണ്ഡപങ്ങള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ അവരുടെ സ്വത്തുക്കള്‍ സൈന്യത്തിന് വിട്ടുകൊടുത്തു.


നീലം താഴ്വരയ്ക്കും എല്‍ഒസിക്കും ചുറ്റുമുള്ള സെന്‍സിറ്റീവ് പ്രദേശങ്ങളിലുള്ള മദ്രസകള്‍ 10 ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ഈ സ്ഥാപനങ്ങളെ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ എന്ന് വിളിച്ച് ഇന്ത്യ ലക്ഷ്യമിടുമോ എന്ന ഭയമുണ്ട്.


'തന്ത്രശാലിയായ ഒരു ശത്രുവിനെയാണ് നമ്മള്‍ നേരിടുന്നത്, അവരുടെ പ്രവൃത്തികള്‍ തള്ളിക്കളയാനാവില്ല' എന്ന് നിയമമന്ത്രി മിയാന്‍ അബ്ദുള്‍ വാഹിദ് പറഞ്ഞു.

കറാച്ചി, ലാഹോര്‍ വ്യോമാതിര്‍ത്തികള്‍ ഈ മാസം മുഴുവന്‍ എല്ലാ ദിവസവും 8 മണിക്കൂര്‍ (രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ) അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 


കൂടാതെ രാജ്യത്തെ എല്ലാ എഫ്.എം സ്റ്റേഷനുകളും ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് പാകിസ്ഥാന്‍ നിരോധനവും ഏര്‍പ്പെടുത്തി. ഇത് കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും പാക് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റെ ഉത്തരവില്‍ പറയുന്നു.


അതിനിടെ  ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്ന് യു.എസിലെ പാക് അംബാസിഡര്‍ റിസ്വാന്‍ സയീദ് ഷെയ്ഖ് ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിട്ടിറങ്ങണമെന്നും അദേഹം അഭ്യര്‍ഥിച്ചു.