മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ അധികാരം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി കസേരക്കുള്ള ചർച്ചകൾ സജീവം. 132 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാൽ ഇക്കുറി ശിവസേനയുടെ മോഹം പൊലിയും. 2019ല്‍ കൈവിട്ട മുഖ്യമന്ത്രി കസേര തിരികെ പിടിച്ച് മുഖ്യമന്ത്രി ആകാന്‍ ഫഡ്‌നാവിസ് ? മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഉപമുഖ്യമന്ത്രി ആകാൻ ഏകനാഥ് ഷിന്‍ഡെയും !

ഇക്കുറി 87 സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി ശരദ് പവാര്‍ വിഭാഗത്തിനു ജയിക്കാനായതു വെറും 10 സീറ്റുകളില്‍ മാത്രം

New Update

മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ അധികാരം ഉറപ്പിച്ചു. 288 സീറ്റുകളില്‍ 230 ഇടത്താണ് എന്‍.ഡി.എ സഖ്യം വിജയിച്ചത്.  ഇന്ത്യാ സഖ്യം തകര്‍ന്നടിഞ്ഞു. മഹാരാഷ്ട്രയില്‍ മഹായുതിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു. 

Advertisment

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരാണു വിജയിച്ചത്. ബാരാമതിയില്‍ അജിതിനെതിരെ നിര്‍ത്തിയ ശരദ് പവാര്‍ വിഭാഗത്തിന്റെ  സ്ഥാനാര്‍ഥി യുഗേന്ദ്ര പവാര്‍ കനത്ത തോല്‍വി നേരിട്ടു. 


മഹാരാഷ്ട്രയില്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ വന്‍മുന്നേറ്റം നടത്തുകയും ഏറ്റവും വലിയ ഒറ്റകക്ഷിയുമായതിനാല്‍ ബി.ജെ.പി നേതാവായ ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായം പലരും ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലം പൂര്‍ണമായി പുറത്തുവന്നശേഷം നടത്തുന്ന മുന്നണി യോഗമാണു മുഖ്യമന്ത്രിയെ തീരുമാനിക്കുക. 


2019ല്‍ മുഖ്യമന്ത്രിക്കസേരയുടെ പേരില്‍ കേവലഭൂരിപക്ഷം നേടിയിട്ടും അധികാരം കൈവിട്ട അനുഭവം ബി.ജെ.പിയുടെ മുന്നിലുണ്ട്. 105 സീറ്റ് നേടിയ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും 56 സീറ്റുകള്‍ നേടിയ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേരയ്ക്കു വാശിപിടിച്ചതാണ് കാര്യങ്ങള്‍ അന്ന് അവതാളത്തിലാക്കിയത്. ഇക്കുറി അതിനെല്ലാം മറുപടി പറഞ്ഞുകൊണ്ടാണു മഹായുതി സഖ്യം മിന്നും വിജയം നേടിയത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ വീതം നല്‍കുന്ന ലഡ് കി ബഹിന്‍ യോജന എന്ന പെന്‍ഷന്‍ പദ്ധതി, രണ്ടാമത്തേതു മുന്നണിയാണെങ്കിലും ഫഡ്‌നാവിസ്, അജിത് പവാര്‍, ഏക് നാഥ് ഷിന്‍ഡേ എന്നിവരുടെ യോജിച്ചുള്ള നില്‍പ്, മുന്നാമത്തേതു പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണായുധങ്ങളുടെ മുനയൊടിച്ച് കൊണ്ടുള്ള പ്രചാരണം എന്നിവയാണു മഹായുതി തെരഞ്ഞെടുപ്പ് തൂത്തുവാരാന്‍ കാരണമായത്.


ഇക്കുറി 87 സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി ശരദ് പവാര്‍ വിഭാഗത്തിനു ജയിക്കാനായതു വെറും 10 സീറ്റുകളില്‍ മാത്രം. ആറു മാസം മുന്‍പ് മത്സരിച്ച ആകെ സീറ്റുകളില്‍ 80 ശതമാനം സീറ്റുകളിലും വിജയിച്ച പാര്‍ട്ടിയായിരുന്നു ശരദ് പവാറിന്റേത്. തന്റെ പിന്‍ഗാമിയായി മകളെ തെരഞ്ഞെടുത്തതോടെ  നേതാക്കളില്‍ പലരും ശരദ് പവാറിനെ കയ്യൊഴിഞ്ഞിരുന്നു.


അജിത് പവാര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന ശേഷം  നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍  ശരദ് പവാറിനൊപ്പമായിരുന്നു വിജയം. അന്ന് അജിത് പവാറിനെ എഴുതി തള്ളിയവരും ഏറെ. അതുനള്ള മറുപടിയാണ് ഇക്കുറി 41 സീറ്റുകളില്‍ എന്‍.സി.പി മുന്നേറ്റം നടത്തിയത്. അതേസമയം ഇന്ത്യാ സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാകട്ടേ 16 സീറ്റുകളില്‍ സീറ്റുകളിലേക്കു ചുരുങ്ങി.

എന്‍.ഡി.എ സഖ്യമായ മഹായുതിയില്‍ ബി.ജെ.പി, ശിവസേന, എന്‍.സി.പി എന്നിവരാണ് അണിനിരക്കുന്നത്. കോണ്‍ഗ്രസ്, എന്‍.സി.പി.എസ്.പി, ശിവസേന യു.ബി.ടി എന്നിവരാണു പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡിയിലെ പ്രധാന കക്ഷികള്‍.

ഇന്ത്യാ സംഖ്യം തോല്‍വി സമ്മതിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തോല്‍വി വിശദമായി വിശകലനം ചെയ്യുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പിന്തുണ നല്‍കിയ സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനും രാഹുല്‍ നന്ദി പറഞ്ഞു.

Advertisment