ഡൽഹി; : കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, തങ്ങളുടെ പാർട്ടി സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി.
ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുമെന്നും പുറത്തുനിന്ന് എല്ലാ വിധത്തിലും സഹായം ചെയ്യുമെന്നും മമത പറഞ്ഞു.
അതേസമയം സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള തർക്കത്തെത്തുടർന്ന് ഇന്ത്യ മുന്നണിയിൽനിന്ന് വിട്ടുനിന്ന മമത, ഇന്ത്യമുന്നണിക്ക് പരോക്ഷ പിന്തുണ നൽകുമ്പോഴും ബംഗാളിലെ കോൺഗ്രസിനോടും സിപിഎമ്മിനോടുമുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു തന്നെ നിൽക്കുകയാണ്.
'എതിർപക്ഷ സഖ്യമായ ഇന്ത്യാ സഖ്യം രൂപീകരിക്കുന്നതിൽ ഞാൻ ഒരു പ്രധാന പങ്ക് വഹിച്ചു. സഖ്യത്തിൻ്റെ പേര് പോലും ഞാനാണ് നൽകിയത്. എന്നാൽ ഇവിടെ പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ബംഗാളിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും വിശ്വസിക്കരുത്, അവർ ഞങ്ങളോടൊപ്പമല്ല, ഇവിടെ അവർ ബിജെപിക്കൊപ്പമാണ്' മമത പറഞ്ഞു.
ബിജെപിയ്ക്കെതിരേയും മമത ബാനർജി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ബിജെപിയെ കള്ളന്മാരാൽ നിറഞ്ഞ പാർട്ടിയെന്ന് മമ്ത വിശേഷിപ്പിച്ചു. '400 കടക്കുക' എന്ന അതിമോഹമായ തിരഞ്ഞെടുപ്പ് ലക്ഷ്യം കൈവരിക്കുന്നതിൽ പാർട്ടി പരാജയപ്പെടുമെന്നും മമത കൂട്ടിച്ചേർത്തു.