ഡല്‍ഹി: രാജ്യത്ത് വിഭജന രാഷ്ട്രീയം നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപി ക്കെതിരെ എങ്ങനെ പോരാടണമെന്ന് ബംഗാൾ വഴി കാട്ടുമെന്ന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജി.
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ ഏക സിവിൽ കോഡ് നടപ്പാക്കിയതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ, എൻആർസി, യൂണിഫോം സിവിൽ കോഡ് (യുസിസി) വിഷയങ്ങൾ ഉയർത്തി വർഗ്ഗീയത പരത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. ബംഗാളിലെ ബജറ്റിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പ്രതികരിക്കവേയാണ് മമത ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ (ഭേദഗതി) നിയമം ബിജെപി അവസരവാദപരമായി ഉയർത്തിയതായി മമത ആരോപിച്ചു. 'തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻആർസി, സിഎഎ, യൂണിഫോം സിവിൽ കോഡ് എന്നിവയെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഇത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല, ” മമത പറഞ്ഞു.
“ഞങ്ങളുടെ അവകാശങ്ങൾക്കും ഫണ്ടുകൾക്കുമായി ഞങ്ങൾ പോരാടും. ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള വഴി ബംഗാൾ കാണിച്ചുതരുമെന്നും ആരെയും പേരെടുത്തു പറയാതെ അവർ പറഞ്ഞു.
അതേ സമയം രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് കഴിഞ്ഞ ദിവസം മാറി. ഇതിലൂടെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും യുസിസി എത്തിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.
അതോടൊപ്പം തന്നെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏക സിവിൽ കോഡെന്ന രാഷ്ട്രീയ ആയുധത്തെ സജീവ ചർച്ചയാക്കി നിർത്താനും ഉത്തരാഖണ്ഡിലെ നീക്തത്തിലൂടെ ബിജെപിക്ക് സാധിക്കും.