ലഖ്‌നൗ: ഉരുളക്കിഴങ്ങുകള്‍ മോഷണം പോയെന്ന് പൊലീസില്‍ പരാതി. ഉടന്‍ തന്നെ പൊലീസ് പരാതിക്കാരന്റെ അടുത്തെത്തി വിശദാംശങ്ങള്‍ ആരാഞ്ഞു. അപ്പോഴാണ് മോഷണം പോയത് '250 ഗ്രാം' ഉരുളക്കിഴങ്ങാണെന്ന് പരാതിക്കാരന്‍ വെളിപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ കോട്വാലിയിലെ മന്നപൂര്‍വ പ്രദേശത്താണ് സംഭവം. വിജയ് വര്‍മ എന്നയാളാണ് പരാതിക്കാരന്‍. ദീപാവലിയുടെ അന്ന് രാത്രിയാണ് ഇയാള്‍ ഫോണിലൂടെ പൊലീസില്‍ പരാതി നല്‍കിയത്.
പാചകം ചെയ്യാന്‍ തിരഞ്ഞപ്പോഴാണ് ഉരുളക്കിഴങ്ങ് കാണാനില്ലെന്ന് മനസിലായതെന്ന് ഇയാള്‍ പൊലീസിനോട് വിശദീകരിച്ചു. ആരാണ് ഉരുളക്കിഴങ്ങ് കൊണ്ടുപോയതെന്ന് ചോദിച്ചപ്പോള്‍, അതാണ് പൊലീസ് അന്വേഷിക്കേണ്ടതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. താന്‍ മദ്യപിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
"അതെ, ഞാൻ മദ്യപിച്ചു. പക്ഷേ അതിലൊന്നും കാര്യമില്ല. എനിക്ക് എൻ്റെ ഉരുളക്കിഴങ്ങ് കണ്ടെത്തണം"-വിജയ് വര്‍മ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വൈറലാണ്.