/sathyam/media/media_files/2024/12/07/bKIKe308Kl9kGQfsztJc.jpg)
ഡൽഹി: ഇന്ത്യയിലെ എല്ലാ തീവ്രവാദി ആക്രമണങ്ങളുടെയും സൂത്രധാരനായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബത്തിലെ 10പേരെയും നാല് കൂട്ടാളികളെയുമാണ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ വധിച്ചത്.
മരിച്ചവരിൽ മസൂദിന്റെ ഭാര്യയും മകനും സഹോദരനും സഹോദരീ ഭർത്താവുമടക്കമുണ്ട്. ബഹാവൽപൂരിലെ മസൂദ് അസറിന്റെ ആസ്ഥാനവും മദ്രസയും തകർത്തു. ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അസറിന്റെ കുടുംബാംഗങ്ങളെയടക്കം കൊന്നൊടുക്കിയത് തീവ്രവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് ഇന്ത്യയ്ക്ക് അഭിമാനിക്കാം.
ഇന്ത്യയുടെ തടവറയിൽ നിന്ന് രക്ഷപെട്ടാണ് അസർ പിന്നീട് ഇന്ത്യയിലാകെ ആക്രമണങ്ങൾ വിതച്ച കൊടുംഭീകരനായി മാറിയത്.
അസർ അഞ്ചു വർഷം ഇന്ത്യൻ ജയിലിൽ ഉണ്ടായിരുന്നു. മസൂദ് അസറിനെ മോചിപ്പിക്കാൻ ഐസിസും പാകിസ്ഥാനും ചേർന്നൊരുക്കിയ തിരക്കഥയായിരുന്നു കാണ്ടഹാർ വിമാനറാഞ്ചലിനു പിന്നിൽ. അന്ന്, അയാൾ ഉൾപ്പെടെ മൂന്ന് കൊടുംഭീകരരെ മോചിപ്പിക്കേണ്ടിവന്നു.
1999 ഡിസംബർ 24- നു വൈകുന്നേരം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് എയർബസ് വിമാനമാണ് അസറിനെ മോചിപ്പിക്കാനായി ഭീകരർ റാഞ്ചിയത്.
1999- ലെ ക്രിസ്‌മസ് തലേന്ന്. ഐ.സി 814 എയർബസിൽ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിക്കു പറന്നെത്താനുള്ള ഇന്ധനമേ ഉണ്ടായിരുന്നു. ഇന്ത്യൻ അതിർത്തിക്കു മീതെ വിമാനം ഭീരരുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു.
കണ്ണടവച്ചൊരാളാണ് ആദ്യമെഴുന്നേറ്റ് ഭീഷണിയുടെ തോക്കിൻമുന നീട്ടിയത്: ഐ.സി 814-ൽ ബോംബ് വച്ചിട്ടുണ്ട്. ഞങ്ങൾ പറയുന്നത് അനുസരിക്കുക; വിമാനം പടിഞ്ഞാറോട്ട് പറത്തുക. യാത്രക്കാർക്കിടയിൽ പല ഭാഗത്തു നിന്നായി നാലു പേർ കൂടി എഴുന്നേറ്റു നിന്നു.
എല്ലാവരും ചുവന്ന മുഖാവരണം ധരിച്ചിരുന്നു. പൈലറ്റ് ക്യാപ്‌റ്റൻ ദേവി ശരണ് അവർ പറയുന്നത് അനുസരിക്കുകയല്ലാതെ മാർഗമില്ലായിരുന്നു. പാകിസ്ഥാനിലെ ലാഹോർ ആണ് ലക്ഷ്യമെന്നറിഞ്ഞപ്പോൾ ദേവി ശരൺ പറഞ്ഞു: ഇന്ധനം കുറവാണ്. ദയവായി അമൃത്‌സറിൽ ഇറങ്ങി ഇന്ധനം നിറയ്‌ക്കാൻ അനുവദിക്കണം.
ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് ഡൽഹിയിൽ യോഗം ചേർന്നു. ഐ.സി 814-ന് അമൃത്‌സറിൽ എമർജൻസി ലാൻഡിംഗ് അനുവദിച്ചു. ഭീകരരെ നേരിടാൻ സന്നാഹവുമായി പഞ്ചാബ് പൊലീസിന്റെ ഒരു സംഘം ഡൽഹിയിൽ നിന്ന് അനുമതിക്കു കാത്തുനിന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പിന്നീട് അസറിനെയടക്കം ഇന്ത്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നു.
കാശ്‌മീരിൽ 40 സി.ആർ.പി.എഫ് ഭടന്മാരെ കൂട്ടക്കൊല ചെയ്‌ത ചാവേർ ആക്രമണത്തിന് ഉത്തരവിട്ടത് മസൂദ് അസർ ആണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം ഇന്ത്യയ്‌ക്ക് ലഭിച്ചിരുന്നു. റാവൽപിണ്ടിയിലെ പാക് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസർ അവിടെ നിന്ന് ആക്രമണത്തിന് നിർദ്ദേശം നൽകുന്ന സന്ദേശമാണിത്.
ഏതോ മാരക രോഗത്തിന് ചികിത്സയിലാണ് ഇയാൾ. അതല്ല മരിച്ചതായും പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. അസർ ആശുപത്രിയിൽ നിന്നാണ് ഭീകരാക്രമണങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പുൽവാമ ഭീകരാക്രമണത്തിന് എട്ടു ദിവസം മുൻപാണ് ജയ്‌ഷെ ഭീകര സംഘാംഗങ്ങൾക്കായി ഇയാൾ ഈ ശബ്ദസന്ദേശം അയച്ചത്.
വളരെ ക്ഷീണിച്ച സ്വരത്തിലുള്ള സന്ദേശത്തിൽ തന്റെ അനന്തരവൻ ഉസ്‌മാന്റെ വധത്തിന് പകരം വീട്ടാൻ അസർ ആഹ്വാനം ചെയ്യുന്നുണ്ട്. കൊടും തണുപ്പിനോട് മല്ലിട്ടാണ് താൻ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ അണികളെ പ്രേരിപ്പിക്കുന്നതെന്ന് സന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്.
ഭീകരർ അതിർത്തി കടന്ന് സർവവും തകർക്കാനുള്ള ആഹ്വാനവുമുണ്ട്.തന്റെ അനന്തരവനായ മുഹമ്മദ് ഉമൈർ, സ്ഫോടക വസ്‌തു നിർമ്മാണ വിദഗ്ദ്ധനായ അബ്ദുൽ റാഷിദ് ഖാസി എന്നിവർ വഴി ശബ്ദസന്ദേശത്തിന്റെ ടേപ്പുകൾ കാശ്‌മീർ താഴ്‌വരയിലെ ഭീകരാനുകൂല കേന്ദ്രങ്ങൾക്കു നൽകി.
അവർ അതുപയോഗിച്ച് തദ്ദേശീയരായ യുവാക്കളെ 'ബ്രെയിൻ വാഷ്' ചെയ്യുകയും സ്‌ഫോടക വസ്‌തുക്കൾ (ഐ.ഇ.ഡി ) ഉപയോഗിച്ച് ചാവേർ ആക്രമണം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്‌തു. ആ യുവാക്കളിൽ ഒരാളായ ആദിൽ അഹമ്മദ് ദർ ആണ് സി.ആർ.പി.എഫ് വ്യൂഹത്തിലേക്ക് ആർ.ഡി.എക്സ് നിറച്ച വാഹനം ഇടിച്ചു കയറ്റി ചാവേറായത്.
2017 നവംബറിൽ പുൽവാമയിൽ മസൂദിന്റെ അനന്തരവൻ റഷീദ് മസൂദിനെ സി.ആർ.പി.എഫ് വധിച്ചിരുന്നു. അന്ന് പകരം വീട്ടുമെന്ന് മസൂദ് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 2018 ഒക്ടോബർ 31ന് രണ്ടാമത്തെ അനന്തരവൻ ഉസ്‌മാൻ തൽഹ റഷീദിനെയും സി.ആർ.പി.എഫ് വധിച്ചു.
അതുകൂടിയായപ്പോൾ പക വർദ്ധിച്ചാണ് മസൂദ് പകരം വീട്ടാൻ സന്ദേശം അയച്ചത്. മസൂദിന്റെ സന്ദേശം ഇങ്ങനെയായിരുന്നു- ''ഈ യുദ്ധത്തിൽ മരിക്കുന്നതിനെക്കാൾ സന്തോഷം മറ്റൊന്നുമില്ല. കൊടും തണുപ്പിനെ അവഗണിച്ചാണ് ഞാൻ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ അണികളെ സജ്ജരാക്കുന്നത്.
ചിലർ ഇവരെ (ഭീകരരെ) കിരാതന്മാർ എന്ന് വിളിക്കും. ചിലർ ഇവരെ ഭ്രാന്തന്മാർ എന്ന് വിളിക്കും. ചിലർ പറയും ഇവർ സമാധാനത്തിന് ഭീഷണിയാണെന്ന്. അതെന്തുമാകട്ടെ. ഇപ്പോൾ ഇവർ അതിർത്തി കടന്നുപോയി എല്ലാം തകർക്കട്ടെ...''
മസൂദിന്റെ സന്ദേശം കിട്ടിയതോടെ, പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാന്റെ കള്ളം പൊളിഞ്ഞിരുന്നു. തങ്ങളുടെ പങ്കിന് തെളിവ് ഹാജരാക്കാൻ പാകിസ്ഥാൻ ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു.
അന്താരാഷ്‌ട്ര ഏജൻസികൾക്കും മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ തടസം നിൽക്കുന്ന ചൈനയ്‌ക്കും മസൂദിന്റെ ശബ്ദസന്ദേശം തെളിവായി ഇന്ത്യ കൈമാറി. ഇന്ത്യയുടെ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.