Advertisment

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവര്‍ക്കും പ്രസവാവധിക്ക് അവകാശമുണ്ട്; ഒഡിഷ ഹൈക്കോടതി

ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിനകം ഹർജിക്കാരിക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.

New Update
maternity leave

കട്ടക്ക്: വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന വനിത ജീവനക്കാർക്കും പ്രസവാവധിക്കും മറ്റ് ആനുകൂല്യങ്ങൾക്കും അവകാശമുണ്ടെന്ന് ഒഡിഷ ഹൈക്കോടതി. ജസ്റ്റിസ് എസ് കെ പാനിഗ്രഹിയുടെ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.

Advertisment

ഒഡിഷ ഫിനാൻസ് സർവീസില്‍ ജോലി ചെയ്യുന്ന വനിത ഉദ്യോഗസ്ഥ സുപ്രിയ ജെന 2020-ൽ സമർപ്പിച്ച ഹർജിയിലാണ് വിധി.

വാടക ഗർഭധാരണത്തിലൂടെയാണ് ഹര്‍ജിക്കാരി അമ്മയായത്. എന്നാൽ ഒഡിഷ സർക്കാരിലെ അധികാരികള്‍ അവർക്ക് 180 ദിവസത്തെ പ്രസവാവധി നിഷേധിച്ചു. തുടര്‍ന്നാണ് സർക്കാരിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചത്.

സ്വാഭാവിക പ്രസവധാരണത്തിലും കുഞ്ഞിനെ ദത്തെടുക്കുന്ന സാഹചര്യത്തിലും സർക്കാർ ഉദ്യോഗസ്ഥർക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നതിനാല്‍ വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന വനിത ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.

'ദത്തെടുക്കുന്ന അമ്മമാര്‍ക്ക് പ്രസവാവധി നൽകാൻ സർക്കാരിന് കഴിയുമ്പോള്‍, വാടക ഗർഭധാരണ രീതിയിലൂടെ കുഞ്ഞിന് ജന്മം നൽകിയ അമ്മയ്ക്കും പ്രസവാവധി നൽകാൻ വിസമ്മതിക്കുന്നത് തികച്ചും അനുചിതമാണ്.'- കോടതി പറഞ്ഞു.

ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിനകം ഹർജിക്കാരിക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.

വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കും അമ്മമാര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് നിയമ സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പിനും കോടതി നിർദേശം നൽകി.

Advertisment