മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ആസ്ഥാനമായുള്ള ഒരു മെഡിക്കൽ കോളേജിലെ 22 കാരിയായ എംബിബിഎസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. വാൻലെസ്വാഡിയിലെ യുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാർട്ടുമെന്റുകളിലൊന്നിലാണ് സംഭവം നടന്നതെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു.
സിനിമ കാണാൻ തിയേറ്ററിൽ പോകുന്നതിനു മുമ്പ് ചെറിയൊരു പാർട്ടിയെന്ന് പറഞ്ഞാണ് സഹപാഠികളായ രണ്ടു പേർ തന്നെ അവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് കൊണ്ടു പോയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഇവരോടൊപ്പം സുഹൃത്തായ ഒരാൾ കൂടിയുണ്ടായിരുന്നു.
താമസ സ്ഥലത്തെത്തിയ ഇവർ മൂന്ന് പേരും മദ്യം കഴിച്ചതായും തനിക്ക് മയക്കുമരുന്ന് കലർന്ന പാനീയം നൽകിയെന്നും യുവതി പറഞ്ഞു. മയക്കുമരുന്ന് കലർന്ന പാനീയം കുടിച്ചപ്പോഴാണ് തലകറക്കം അനുഭവപ്പെടാൻ തുടങ്ങിയതെന്നും യുവതി പറഞ്ഞു. ഇതിന് ശേഷമാണ് മൂന്ന് പേരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.
മദ്യത്തിൽ മയക്കുമരുന്ന് ചേർത്ത് കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ വിശ്രാംബാഗ് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പുരുഷന്മാരിൽ രണ്ടുപേർ പൂനെ, സോളാപൂർ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീയുടെ സഹപാഠികളാണ്. രക്ഷപ്പെട്ട മൂന്നാമൻ സാംഗ്ലിയിൽ നിന്നുള്ള അവരുടെ സുഹൃത്താണ്. യുവാക്കൾ 20 നും 22 നും ഇടയിൽ പ്രായമുള്ളവരാണ്.
സംഭവം പുറത്തുപറയരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ യുവതി പരാതിയിൽ പറയുന്നത്. എന്നിരുന്നാലും, ധൈര്യം സംഭരിച്ച് മാതാപിതാക്കളോട് കാര്യം പറയുകയും തുടർന്ന് വിശ്രാംബാഗ് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പൊലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്ത് സാംഗ്ലി കോടതിയിൽ ഹാജരാക്കി. മെയ് 27 വരെ ഇരുവരെയും കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. രാത്രി 10 നും അർദ്ധരാത്രിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് പരാതിക്കാരി എഫ്‌ഐആറിൽ പറയുന്നു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മെഡിക്കൽ റിപ്പോർട്ട് കാത്തിരിക്കുകയാണ്.