/sathyam/media/media_files/2025/10/16/medicine-madhyapradesh-2025-10-16-18-04-52.jpg)
ഭോപ്പാൽ: മധ്യപ്രദേശിൽ കഫ്‌സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ വീണ്ടും മരുന്ന് വിവാദം. ഗ്വാളിയോറിലെ സർക്കാർ ആശുപത്രിയിൽ നിന്നും ഒരു കുട്ടിക്ക് നൽകിയ ആൻറിബയോട്ടിക് മരുന്നിന്‍റെ കുപ്പിയിൽ വിരകളെ കണ്ടെത്തിയതായാണ് പരാതി.
ഗ്വാളിയോർ ജില്ലയിലെ മൊറാർ പട്ടണത്തിലെ സർക്കാർ ആശുപത്രിയിലെ അസിത്രോമൈസിൻ ആന്റിബയോട്ടിക്കിന്‍റെ കുപ്പിയിലാണ് വിരകളെ കണ്ടതായി പരാതി ഉയർന്നത്.
തുടർന്ന് മുഴുവൻ സ്റ്റോക്കും സീൽ ചെയ്തതായും സാമ്പിളുകൾ പരിശോധനയ്ക്കായി ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചതായും അധികൃതർ വ്യക്തമാക്കി.
വിവിധ അണുബാധകളെ പ്രതിരോധിക്കുന്നതിനായി കുട്ടികൾക്ക് സാധാരണയായി നൽകാറുള്ള ആന്‍റിബയോട്ടിക്ക് മരുന്നാണ് അസിത്രോമൈസിൻ. മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഇതിന്‍റെ നിർമാതാക്കൾ.
മൊറാറിലെ ആശുപത്രിയിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഈ മരുന്നിന്റെ 306 കുപ്പികളും തിരിച്ചുവിളിച്ചതായി ഡ്രഗ് ഇൻസ്പെക്ടർ അനുഭൂതി ശർമ്മ വ്യക്തമാക്കി. ഭോപ്പാലിലെ ലബോറട്ടറിയിൽ അയക്കുന്നത് കൂടാതെ ഒരു സാമ്പിൾ കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിലേക്കും അയയ്ക്കുമെന്ന് ശർമ്മ പറഞ്ഞു.