മീററ്റ്: ഹോട്ടൽ ബുക്കിങ് സേവനമായ ഓയോയിൽ ഇനിമുതൽ അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ചെക്കിന്‍ ചെയ്യാന്‍ അനുവദിക്കില്ല. മീററ്റിലാണ് പുതിയ മാറ്റങ്ങള്‍ ആദ്യം നടപ്പിലാക്കുക.
പുതിയ മാറ്റം അനുസരിച്ച് ദമ്പതികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖയും ചെക്കിന്‍ സമയത്ത് കാണിക്കേണ്ടി വരും.
നേരത്തെ ഓയോയുടെ പങ്കാളികളായ ഹോട്ടലുകളില്‍ അവിവാഹിതരായ വ്യക്തികൾക്ക് മുറിയെടുക്കാന്‍ അനുവാദം നല്‍കിയിരുന്നു.
എന്നാല്‍ ഇനി സാമൂഹികാവസ്ഥ അനുസരിച്ച് ദമ്പതിമാര്‍ക്ക് മുറി നല്‍കുന്നത് ഹോട്ടല്‍ അധികൃതരുടെ വിവേചനാധികാരമായി മാറും. ഓയോയ്ക്ക് അതിൽ യോതൊരു ഉത്തരവിദിത്വം ഉണ്ടാവില്ല.
ആദ്യ ഘട്ടമെന്നോണം മീററ്റിലെ പങ്കാളികളായ ഹോട്ടല്‍ ഉടമകള്‍ക്ക് ഓയോ ഇത് സബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള അഭിപ്രായം സ്വീകരിച്ച ശേഷം കൂടുതല്‍ നഗരങ്ങളിലേക്ക് ഈ പുതിയ മാറ്റം അവതരിപ്പിക്കാനാണ് സാധ്യത.
അവിവാഹിതര്‍ക്ക് മുറി നല്‍കുന്നതിനെതിരെ മീററ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഒരു വിഭാഗം ജനങ്ങൾ രംഗത്തുവന്നിരുന്നു ആ സൗകര്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതുമാണ് ഇത്തരം ഒരു നീക്കത്തിലേക്ക് ഓയോയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സുരക്ഷിതവും ഉത്തരവാദിത്വത്തോടെയുമുള്ള ആഥിത്യമര്യാദകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഓയോ പ്രതിജ്ഞാബദ്ധമാണ്. അതിനൊപ്പം വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുമുണ്ട്.
എന്നിരുന്നാലും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ വിപണികളിലെ നിയമപാലകരേയും ജനകീയ കൂട്ടായ്മകളേയും കേള്‍ക്കേണ്ട ഉത്തരാദിത്വവും തിരിച്ചറിയുന്നുണ്ട്.
ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യ റീജ്യന്‍ ഹെഡ് പവസ് ശര്‍മ പറഞ്ഞു.