"ഹിന്ദി മാത്രം അറിയുന്നവർ ഇവിടെ വന്ന് പാനിപൂരി വിൽക്കുന്നു"; വിവാദ പരാമർശവുമായി തമിഴ്‌നാട് മന്ത്രി

മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ ഭരണകക്ഷിയായ ഡി.എം.കെ. പ്രതിരോധത്തിലായി. പാര്‍ട്ടി വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള രംഗത്തെത്തി സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചു.

New Update
Untitled

ചെന്നൈ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച തമിഴ്നാട് കൃഷിമന്ത്രി എം.ആര്‍.കെ പനീര്‍സെല്‍വം പുതിയ രാഷ്ട്രീയ പോരിന് തിരികൊളുത്തി.

Advertisment

ഹിന്ദി മാത്രം പഠിക്കുന്നവര്‍ക്ക് പരിമിതമായ തൊഴിലവസരങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും തമിഴ്‌നാടിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) ജനങ്ങളെ ആഗോളതലത്തില്‍ ഉയരാന്‍ സഹായിച്ചെന്നുമാണ് മന്ത്രി അവകാശപ്പെട്ടത്.


'ഹിന്ദി മാത്രം പഠിച്ച ഉത്തരേന്ത്യക്കാര്‍ തമിഴ്നാട്ടില്‍ വന്ന് മേശ തുടയ്ക്കാനും നിര്‍മ്മാണ തൊഴിലാളികളായും പാനിപൂരി വില്‍പനക്കാരായും ജോലി ചെയ്യുന്നു. എന്നാല്‍ നമ്മുടെ കുട്ടികള്‍ രണ്ട് ഭാഷാ നയം പിന്തുടരുകയും ഇംഗ്ലീഷ് നന്നായി പഠിക്കുകയും ചെയ്തതുകൊണ്ട് അമേരിക്കയിലും ലണ്ടനിലും പോയി കോടികള്‍ സമ്പാദിക്കുന്നു.'മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ ഭരണകക്ഷിയായ ഡി.എം.കെ. പ്രതിരോധത്തിലായി. പാര്‍ട്ടി വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള രംഗത്തെത്തി സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചു.


എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്നും ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെയല്ല കേന്ദ്രത്തിന്റെ ഭാഷാ നയത്തിനെതിരെയാണ് മന്ത്രി സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.


തമിഴ്‌നാടിന്റെ പുരോഗതിക്ക് ഇംഗ്ലീഷ് നിര്‍ണ്ണായകമാണെന്നും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസപരമായി അത്ര വളര്‍ച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയെ തെറ്റായി ഉദ്ധരിച്ചതാണെന്ന് മുതിര്‍ന്ന നേതാവ് ടി.ആര്‍. ബാലുവും പ്രതികരിച്ചു.

Advertisment